ചന്ദ്രനിൽ പേടകം ഇറക്കുന്നതിനാണ് കമ്പനിയുടെ പ്രഥമ പരിഗണനയെന്ന് ഇലോൺ മസ്കിന്റെ സ്പേസ് എക്സ് നിക്ഷേപകരെ അറിയിച്ചു. അതിന് ശേഷമായിരിക്കും ചൊവ്വയിലേക്കുള്ള ദൗത്യങ്ങളെന്നും കമ്പനി വ്യക്തമാക്കിയതായി വാൾ സ്ട്രീറ്റ് ജേണൽ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു.
2027 മാർച്ചിൽ ചൊവ്വയിൽ പേടകം ഇറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആളില്ലാ പേടകം ആയിരിക്കും ഇത്. 2026 അവസാനത്തോടെ ആളില്ലാ പേടകം ചൊവ്വയിലേക്ക് അയക്കാനാണ് താൻ ലക്ഷ്യമിടുന്നതെന്ന് ഇലോൺ മസ്ക് കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.
ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യയാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സ്റ്റാർഷിപ്പ് എന്ന പുനരുപയോഗിക്കാനാവുന്ന അതിഭീമൻ ബഹിരാകാശ റോക്കറ്റ് സ്പേസ് എക്സ് വികസിപ്പിക്കുന്നുണ്ട്.
ബഹിരാകാശ പര്യവേക്ഷണ മേഖലയി ചൈനയുമായി കടുത്ത മത്സരത്തിലാണ് യുഎസ്. ചൈനയും ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കാനുള്ള ശ്രമത്തിലാണ്. 1972 ലെ അപ്പോളോ ദൗത്യത്തിന് ശേഷം മറ്റൊരു രാജ്യവും അങ്ങനെ ഒരു ദൗത്യത്തിന് മുതിർന്നിട്ടില്ല. ആർട്ടെമിസ് എന്ന പേരിൽ ചന്ദ്രനിൽ വീണ്ടും മനുഷ്യരെ അയക്കാനുള്ള ദൗത്യങ്ങളിലാണ് യുഎസും.



