ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026 ഫെബ്രുവരി 16 മുതൽ 20 വരെ നടക്കാനിരിക്കെ കുതിച്ചുയർന്ന് രാജ്യതലസ്ഥാനത്തെ ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ മുറി വാടക. സെൻട്രൽ ഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി നടക്കുന്നത്.
നിർമിതബുദ്ധി (AI) യുടെ രംഗത്ത് ലോകത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന ടെക് സിഇഓ മാരാണ് ഉച്ചകോടിക്കെത്തുന്നത്. ഗൂഗിൾ – ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ, എൻവിഡിയ സ്ഥാപകൻ ജെൻസൺ ഹുവാങ്, ഗൂഗിൾ ഡീപ്മൈൻഡ് സിഇഒ ഡെമിസ് ഹസാബിസ്, മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത്, ക്വാൽകോം സിഇഒ ക്രിസ്റ്റ്യാനോ അമോൺ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും.
ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനും ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യ സന്ദർശിക്കുന്നുണ്ട്. ഔദ്യോഗിക പരിപാടികളിലൊന്നും അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ അദ്ദേഹം ചില സ്വകാര്യ കൂടിക്കാഴ്ചകൾ നടത്തുമെന്നും ഓപ്പൺഎഐ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിൽ സംബന്ധിച്ചേക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനി, ഭാരതി എന്റർപ്രൈസസിലെ സുനിൽ ഭാരതി മിത്തൽ, ഇൻഫോസിസിലെ നന്ദൻ നീലകണി എന്നിവർ, എച്ച്സിഎൽ ടെക് , ഇന്റൽ ഇന്ത്യ, അഡോബ് ഇന്ത്യ, റേസർപേ എന്നിവയിൽ നിന്നുള്ള ഉന്നതർക്കൊപ്പം ചർച്ചകളിൽ പങ്കെുക്കും. വിവിധ രാജ്യങ്ങളിലെ ഭരണത്തലവൻമാർ, മന്ത്രിമാർ, ടെക് സിഇഒമാർ എന്നിവരും ഉച്ചകോടിയിൽ സംബന്ധിക്കുന്നുണ്ട്.
ഉച്ചകോടി നടക്കുന്ന ദിവസങ്ങളിൽ ന്യൂഡൽഹിയിലെ ആഢംബര ഹോട്ടലുകളിലെ മിക്ക റൂമുകളും നിറഞ്ഞു കഴിഞ്ഞു. 35,0000-ത്തിലധികം രജിസ്ട്രേഷനുകളുണ്ട്. അമിതമായ ഡിമാൻഡ് കാരണം ഹോട്ടൽ മുറികളുടെ വാടക കുത്തനെ ഉയർന്നിട്ടുമുണ്ട്. ലക്ഷ്വറി വിഭാഗങ്ങളിൽ നിരക്ക് ഒറ്റരാത്രിക്ക് 4 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ ഉയർന്നിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
ഇതുവരെ രാജ്യത്ത് നടന്നിട്ടുള്ള നാല് ആഗോള എഐ ഉച്ചകോടികളെ അപേക്ഷിച്ച് ഏറ്റവും വലിയ പരിപാടിയാണ് ഇത്തവണ നടക്കാനിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ് എഐ ആക്ഷൻ ഉച്ചകോടിയിൽ വെച്ചാണ് ഈ പരിപാടി പ്രഖ്യാപിച്ചത്. ഗ്ലോബൽ സൗത്ത് ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ ആഗോള എഐ ഉച്ചകോടിയായിരിക്കും ഇത്.



