ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ വിജിലൻസ് ഡയറക്ടർ ഇന്ന് തീരുമാനിക്കും. കൊടിമരത്തിന്റെ നിർമ്മാണവും ഇൻസ്റ്റലേഷനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും,രേഖകളും,മഹസറുകളും, അക്കൗണ്ടുകളും,അനുബന്ധ രേഖകളും, കൈമാറാനാണ് കോടതി നിർദ്ദേശം. 30 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
അതിനിടെ കട്ടിള പാളികളുടെ സാമ്പിളുകൾ വീണ്ടും ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനുള്ള നടപടികളും എസ്ഐടി ആരംഭിക്കും. യഥാർത്ഥ പാളികളാണോ ഇപ്പോഴുള്ളത് എന്നതിൽ കൂടുതൽ വ്യക്തതയുണ്ടാക്കാൻ മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെൻററിന് കീഴിലുള്ള നാഷണൽ ലാബിൽ പരിശോധന നടത്താനാണ് നീക്കം. ഉന്നതരെ കേന്ദ്രീകരിച്ചുള്ള ചോദ്യം ചെയ്യലുംതുടരും. ആന്റോ ആന്റണി എം.പി ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയക്കാനും സാധ്യതയുണ്ട്. സ്പോൺസർമാരുടെ മൊഴികൾ രേഖപ്പെടുത്തണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.
ശബരിമല സ്വർണക്കൊള്ളക്കേസിൽ കൂടുതൽ പേർ പ്രതികളാകും. ദ്വാരപാലക പാളി കേസിൽ 2 രണ്ട് പേർ കൂടി പ്രതികളാകും. കട്ടിളപ്പാളി കേസിൽ ഒരാൾ പ്രതിയാകും. കുറ്റകൃത്യത്തിൽ മൂന്നുപേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചെന്ന് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.



