പി.പി ചെറിയാൻ
നോർത്ത് കരോലിന: നോർത്ത് കരോലിനയിലെ ഷാർലറ്റിൽ ബാങ്ക് ഓഫ് അമേരിക്ക ജീവനക്കാരിയെ ജോലിസ്ഥലത്തിന് പുറത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. 20 വർഷമായി ബാങ്ക് ഓഫ് അമേരിക്കയിൽ സേവനമനുഷ്ഠിക്കുന്ന ഇന മിഷേൽ ലാംഗ് (50) ആണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ബാങ്ക് ശാഖയ്ക്ക് പുറത്ത് സിഗരറ്റ് വലിക്കാനായി (Smoke break) ഇറങ്ങിയ സമയത്താണ് ഇനയ്ക്ക് നേരെ ആക്രമണമുണ്ടായതെന്ന് കുടുംബം കരുതുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സാം ഓൺ ആൻഡ്രൂ സ്മിത്ത് (22) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ഫസ്റ്റ് ഡിഗ്രി മർഡർ കുറ്റം ചുമത്തിയിട്ടുണ്ട്.
കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പ്രതിയും ഇനയും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല.
അഞ്ച് മക്കളുടെ അമ്മയായ ഇനയെ ബാങ്കിലെ സഹപ്രവർത്തകർ സ്നേഹനിധിയായ ഒരു വ്യക്തിയായാണ് വിശേഷിപ്പിച്ചത്. അവരുടെ സംസ്കാര ചടങ്ങുകൾക്കായി സഹപ്രവർത്തകർ ‘GoFundMe’ വഴി പണം സമാഹരിക്കുന്നുണ്ട്.
പ്രതി നിലവിൽ മെക്ലെൻബർഗ് കൗണ്ടി ജയിലിൽ റിമാൻഡിലാണ്. ഇയാളുടെ ജാമ്യാപേക്ഷ കോടതി തള്ളി.



