കോഴിക്കോട്: സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിന് എതിരായ ലൈംഗിക അതിക്രമ പരാതിയിൽ കേസെടുക്കുന്നതിലുണ്ടായ വീഴ്ചകൾ തുറന്നുപറഞ്ഞ് പരാതിക്കാരി. മുഖ്യമന്ത്രിക്ക് പരാതി നൽകിയ ശേഷവും എഫ്ഐആർ ഇടുന്നതിൽ വീഴ്ചയുണ്ടായി. നവംബർ 24ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും എഫ്ഐആർ ഇട്ടത് ഡിസംബർ എട്ടിനാണ്. മനപൂർവമാണ് കുഞ്ഞുമുഹമ്മദ് അതിക്രമം നടത്തിയതെന്നും ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പരാതിക്കാരി പറയുന്നു.
അതിക്രമം ഒരുവിധ തെറ്റിദ്ധാരണയുടെയും ഭാഗമല്ല. നടന്നത് ഒറ്റപ്പെട്ട പെരുമാറ്റദൂഷ്യവുമല്ല. സ്വന്തം സ്ഥാനത്തിന്റെ അധികാരപരമായ നേട്ടം എന്താണെന്ന് അറിയുന്ന ഒരാൾ ബോധപൂർവം ചെയ്ത പ്രവൃത്തിയാണെന്നും അതിജീവിത പറയുന്നു. ഡിസംബർ 8ന് ചാനലുകളിൽ വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോഴും എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നില്ല. അതിനിടയിൽ തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ ഐഎഫ്എഫ്കെയും നടന്നു. തൻ്റെ ശബ്ദം ഉയരാതിരിക്കാനാണോ നീക്കങ്ങൾ വേഗത്തിലായതെന്നു ചോദിക്കാതെവയ്യെന്നും അവർ പറഞ്ഞു.
‘ഇര’, ‘അതിജീവിത’ എന്നീ പദങ്ങൾ ഉപയോഗിക്കുമ്പോൾ വ്യക്തി എന്ന ഏറ്റവും അടിസ്ഥാന അവകാശം പോലും മായ്ച്ചുകളയാൻ സമൂഹം ശ്രമിക്കുന്നതായി തനിക്ക് അനുഭവപ്പെടുന്നു. സംഭവത്തിനുശേഷം ചിലർ നിശ്ശബ്ദതയെ സുരക്ഷയായി നിർവചിക്കാൻ ശ്രമിച്ചു. ‘നിന്റെ നന്മയ്ക്കായി മിണ്ടാതിരിക്കുക’, ‘കാര്യങ്ങൾ സങ്കീർണമാക്കരുത്’, ‘സംരക്ഷണം ലഭിക്കും’. പക്ഷേ, മിണ്ടാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ പറഞ്ഞു. ഇത് തൻ്റെ അന്തസിനുമേൽ നടക്കുന്ന രണ്ടാമത്തെ അതിക്രമമായി തോന്നി.



