ശബരിമല: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ചെലവുവിവരങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്. മൂന്ന് കോടി രൂപയാണ് അയ്യപ്പ സംഗമത്തിന്റെ ചെലവ്. ഇത് പൂർണമായും സ്പോൺസർഷിപ്പായി കിട്ടിയതാണ്. ഒരുകോടി കൂടി സ്പോൺസർഷിപ്പ് വന്നിട്ടുണ്ടെന്നും പി.എസ്. പ്രശാന്ത് ഫേയ്സ്ബുക്കിൽ കുറിച്ചു. കണക്കുവിവരങ്ങളും അദ്ദേഹം ഫേയ്സ്ബുക്കിൽ പങ്കുവെച്ചു
ഫേയ്സ്ബുക്ക് പോസ്റ്റ് പൂർണരൂപം:
അയ്യപ്പ സംഗമത്തിൻ്റെ സംഘാടനച്ചിലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുവാൻ ശ്രമിക്കുന്നു. അയ്യപ്പ സംഗമത്തിൻ്റെ സംഘാടനത്തിനായി ഇതുവരെ ചെലവഴിച്ചത് വെറും മൂന്ന് കോടി മാത്രമാണ്. ഈ മൂന്ന് കോടി രൂപയും പൂർണമായും സ്പോൻസർഷിപ്പായി കിട്ടിയതാണ്. ഒരു കോടി രൂപ കൂടി സ്പോൺസർഷിപ്പായി വന്നിട്ടുണ്ട്.
“മതപരമായ സമ്മേളനങ്ങൾ പ്രഭാഷണങ്ങൾ “എന്ന ഹെഡിൽനിന്ന് 3 കോടി രൂപ സംഘാടനത്തനുവേണ്ടി അഡ്വാൻസായി എടുത്തിരുന്നു. സ്പോൺസർഷിപ്പ് കിട്ടിയ മുറയ്ക്ക് അത് 17-10-25 ൽ കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇതല്ലാതെ ഒരു രൂപ പോലും ഇതുവരെ ദേവസ്വം ബോർഡിൽനിന്ന് ചിലവഴിച്ചിട്ടില്ല.
ആകെ ചിലവായ തുകയെ സംബന്ധിച്ച് ദേവസ്വം കമ്മീഷണർ 4-11-2025 ൽ കോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന തുക 4.5 കോടിയും ജിഎസ്ടിയും എന്നാണ്. എന്നാൽ, ഇപ്പോൾ വന്നിരിക്കുന്ന ഈ റിപ്പോർട്ട് എന്തടിസ്ഥാനത്തിൽ നൽകി എന്നത് അന്വേഷിക്കപ്പെടേണ്ടതാണ്. ഇത് ആർക്കുവേണമെങ്കിലും പരിശോധിക്കാവുന്നതാണ്.



