തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ സർക്കാരിനെതിരെ തുറന്നടിച്ച് പ്രേംകുമാർ. എന്തിനാണ് മാറ്റിയതെന്ന് ഔദ്യോഗികമായി ആരും അറിയിച്ചിട്ടില്ല.. ആശാസമരവുമായി ബന്ധപ്പെട്ട പരാമർശമാണ് കാരണമെന്ന് മാറ്റിയതെന്ന് മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞത്. യാത്രയപ്പ് നൽകാൻ പോലും തയ്യാറായില്ല. സച്ചിദാനന്ദനോട് കാണിക്കുന്നതല്ല തന്നോട് കാണിക്കുന്നത്. പറഞ്ഞുവിടുമ്പോൾ മാന്യത കാണിക്കാമായിരുന്നെന്നും പ്രേംകുമാർ പറഞ്ഞു.
അതേസമയം പ്രേംകുമാറിന്‍റെ ആരോപണങ്ങൾ തള്ളി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. അഭിപ്രായപ്രകടനങ്ങുടെ പേരിൽ പ്രേംകുമാറിനെ ഒഴിവാക്കുകയോ സ്ഥാനത്തുനിന്ന് മാറ്റുകയോ ചെയ്തിട്ടില്ല.. ഭരണസമിതിയുടെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയത്. അക്കാദമി ചെയർമാൻ ഇൻ ചാർജ് എന്ന നിലയിൽ പ്രേംകുമാർ മികച്ച പ്രവർത്തനമാണ് നടത്തിയത്. പദവി ഒഴിയുന്ന സംബന്ധിച്ച് വിവരം കൈമാറുന്നതിൽ വീഴ്ച ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.



