ന്യൂഡൽഹി: വാർത്തകളിൽ ഇടം പിടിച്ച ലൈംഗിക കുറ്റവാളിയും യു.എസ് വ്യവസായ ഭീമനുമായ ജെഫ്രി എപ്സ്റ്റീന്‍റെ മരണത്തിൽ പോസ്റ്റ്മോർട്ടം നിരീക്ഷിച്ച ഡോക്ടർ നടത്തിയ പ്രസ്താവന വീണ്ടും സംശയത്തിന്‍റെ കരി നിഴൽ നീക്കുകയാണ്. 2019ലാണ് എപ്സ്റ്റീൻ ജയിലിനുള്ളിൽ തൂങ്ങി മരിച്ചുവെന്ന വാർത്ത പുറത്ത് വരുന്നത്. അന്ന് എപ്സ്റ്റീന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ മൈക്കേൽ ബേഡൻ ആണ് പുതിയ വെളിപ്പെടുത്തലുമായി വന്നിരിക്കുന്നത്. ദി ടെലഗ്രാഫിന് നൽകിയ അഭിമുഖത്തിൽ എപ്സ്റ്റീന്‍റേത് തൂങ്ങി മരണമല്ലെന്നും ശ്വാസം മുട്ടി മരിച്ചു എന്നാണ് താൻ വിശ്വസിക്കുന്നതെന്നുമാണ് ബേഡൻ പറഞ്ഞത്. ലഭ്യമായ വിവരങ്ങൾ കണക്കിലെടുക്കുമ്പോൾ മരണത്തിൽ കൂടുതൽ അന്വേഷണം വേണ്ടതിന്‍റെ അനിവാര്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ലൈംഗിക കുറ്റ കൃത്യങ്ങളിൽ വിചാരമണ കാത്ത് ജയിലിൽ കഴിയുമ്പോഴാണ് 2019ൽ എപ്സ്റ്റീൻ മരിക്കുന്നത്. ന്യൂയോർക്കിലെ ഡോക്ടർമാർ ഇത് തൂങ്ങി മരണമെന്നാണ് റിപ്പോർട്ട് ചെയ്തത്. ബേഡൻ മൃതദേഹം പോസറ്റ്മോർട്ടം ചെയ്തിട്ടില്ല, എന്നാൽ നിരീക്ഷിക്കുന്നതിന് അവിടെ ഉണ്ടായിരുന്നു. മരണത്തിന്‍റെ യഥാർഥ കാരണം കണ്ടെത്താൻ കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്ന് അന്ന് തന്നെ തങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെന്നാണ് ബേഡന്‍റെ വെളിപ്പെടുത്തൽ.
പോസ്റ്റ്മോർട്ടം കഴിഞ്ഞ് അനിശ്ചിതാവസ്ഥയിലാണ് തങ്ങൾ പോസ്റ്റമോർട്ടം പുറത്തിറക്കിയതെന്നും എന്നാൽ ചീഫ് മെഡിക്കൽ എക്സാമിനർ ഡോക്ടർ ബാർബറ സാംസൺ മരണം ആത്മഹത്യ തന്നെയെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നുവെന്നും ബേഡൻ വെളിപ്പെടുത്തി. എന്നാൽ ബാർബറ എപ്സ്റ്റീന്‍റെ പോസ്റ്റ്മോർട്ടം കണ്ടിട്ടുണ്ടായിരുന്നില്ലെന്ന് ബേഡൻ പറഞ്ഞു.
ഔദ്യോഗിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ എപ്സ്റ്റീന്‍റെ കഴുത്തിൽ മൂന്ന് പൊട്ടലുകൾ കണ്ടെത്തി. തന്‍റെ 50 വർഷത്തെ കരിയറിൽ ഒരിക്കൽ പോലും തൂങ്ങി മരിച്ച ആളുടെ കഴുത്തിലോ ന്യൂയോർക്ക് ജയിലിലെ തടവിൽ മരിച്ചവരിലോ മൂന്ന് പൊട്ടലുകൾ കണ്ടിട്ടില്ലെന്നാണ് ബേഡൻ പറയുന്നത്. ഇത് മരണം കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടി.
എപ്സ്റ്റീന്‍റെ അഭിഭാഷകരും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിശ്വാസമില്ലെന്ന് പറഞ്ഞിരുന്നു.



