ബൊഗോട്ട: തെക്കുപടിഞ്ഞാറൻ കൊളംബിയയിൽ ബസിനുള്ളിലുണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ അഞ്ച് കുട്ടികളടക്കം 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം.
മേഖലയിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട അക്രമങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആക്രമണം. സ്ഫോടനത്തെ ‘ഭീകര പ്രവൃത്തി’യെന്ന് രാജ്യത്തിന്റെ സൈനിക മേധാവി വിശേഷിപ്പിച്ചു.
കാക്ക റീജിയണിലെ കാജിബിയോ മുനിസിപ്പാലിറ്റിയിലൂടെ പാൻഅമേരിക്കൻ ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ബസിനുള്ളിലാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതെന്ന് ഗവർണർ ഒക്ടാവിയോ ഗുസ്മാൻ എക്സിലൂടെ അറിയിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ബസ് പൂർണമായും തകർന്നു. സംഭവസ്ഥലത്ത് നിന്നുള്ള ദാരുണ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടു.
കൊളംബിയൻ സർക്കാർ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. കൂടാതെ കുറ്റവാളികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.



