ലണ്ടൻ: പുറത്തുവന്ന എപ്സ്റ്റീൻ ഫയലുകളിൽ പരാമർശം വന്നതിനു പിന്നാലെ ബ്രിട്ടിഷ് രാജകുടുംബാംഗവും അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനുമായ ആൻഡ്രൂ മൗണ്ട്ബാറ്റൻ-വിൻഡ്‌സർ അറസ്റ്റിൽ. വ്യാഴാഴ്ച രാവിലെയാണ് പൊലീസ് രാജകുമാരനെ അറസ്റ്റ് ചെയ്തതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 66ാം ജന്മദിനത്തിലാണ് ആൻഡ്രൂ അറസ്റ്റിലായത്. സർക്കാരിലെ ഔദ്യോഗിക രേഖകൾ ജെഫ്രി എപ്‌സ്റ്റീന് കൈമാറിയെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ്. ആൻഡ്രൂ മൗണ്ട്ബാറ്റനെതിരെ അന്വേഷണമുണ്ടാകുമെന്ന് ഈ മാസം ആദ്യം പൊലീസ് വെളിപ്പെടുത്തിയിരുന്നു.
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ ആൻഡ്രൂ മൗണ്ട്ബാറ്റൺ-വിൻഡ്സറിനുമേൽ സമ്മർദമുണ്ടായിരുന്നു. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് പ്രതികരിക്കാൻ ബക്കിങ്ങാം കൊട്ടാരം വിസമ്മതിച്ചെങ്കിലും സാക്ഷിമൊഴി നൽകുന്നത് ആൻഡ്രൂവിനും തടസ്സമില്ലെന്ന് രാജകീയ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നത്.
താൽക്കാലിക വസതിയായ സാൻഡ്രിങ്ഹാം എസ്റ്റേറ്റിൽനിന്നാണ് തേംസ് വാലി പൊലീസ് അറസ്റ്റ് ചെയ്തത്. ആൻഡ്രൂവിന്റെ േപര് പരാമർശിക്കാതെയാണു പൊലിസ് അറസ്റ്റു വിവരം പുറത്തുവിട്ടത്. മാർഗനിർദേശമനുസരിച്ച്, അറസ്റ്റിലായ ആളുടെ പേര് ഞങ്ങൾ വെളിപ്പെടുത്തില്ലെന്നാണ് ഇതിനുകാരണമായി പൊലീസ് പറയുന്നത്.
യുകെ സർക്കാരുമായി ബന്ധപ്പെട്ട വ്യാപാര റിപ്പോർട്ടുകൾ 2010ൽ ആൻഡ്രൂ ജെഫ്രി എപ്സ്റ്റീന് കൈമാറിയെന്നാണ് കണ്ടെത്തൽ. ഈ സംഭവത്തിലാണ് പൊലീസ് ആൻഡ്രൂവിനെ അറസ്റ്റ് ചെയ്തത്. എപ്‌സ്റ്റീന്‍ ഫയലുകളിൽ സ്ത്രീകൾക്കൊപ്പമുള്ള ആൻഡ്രൂ രാജകുമാരന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ആൻഡ്രൂവിന്റെ വിദേശ സന്ദർശനങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഇതിലുണ്ടായിരുന്നു.
ആൻഡ്രൂവുമായുള്ള ലൈംഗിക ബന്ധത്തിനായി എപ്‌സ്റ്റീൻ സ്ത്രീകളെ ബ്രിട്ടനിലേക്കു കടത്തിയെന്നും ആരോപണമുണ്ടായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചൂഷണം ചെയ്തതിന്റെ പേരിൽ കുറ്റവാളിയായി ശിക്ഷിക്കപ്പെട്ടതിന് ശേഷവും എപ്സ്റ്റീനുമായി ആൻഡ്രൂ സൗഹൃദം തുടർന്നതായി കണ്ടെത്തിയിരുന്നു. 17 വയസ്സുള്ളപ്പോൾ ആൻഡ്രൂ രാജകുമാരൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന വിർജീനിയ റോബർട്ട്‌സ് ജിയുഫ്രെ എന്ന യുവതിയുടെ വെളിപ്പെടുത്തലും ഏറെ വിവാദമായി. എപ്സ്റ്റീന്റെ ലൈംഗിക ചൂഷണത്തിലെ ഇരയായിരുന്നു ഈ യുവതി. ആൻഡ്രൂവിനൊപ്പമുള്ള ചിത്രങ്ങളും അവർ തെളിവായി ഹാജരാക്കി.



