വാഷിങ്ടൺ: ഇറാനെ ആക്രമിക്കാനുള്ള ഡോണൾഡ് ട്രംപ് നീക്കങ്ങൾക്ക് തുടക്കത്തിലെ തിരിച്ചടി. ആക്രമണത്തിനായി യു.കെയുടെ റാഫ് ബേസുകൾ വിട്ടുനൽകില്ലെന്ന് പ്രധാനമന്ത്രി കെയിർ സ്റ്റാർമർ അറിയിച്ചു. യു.കെയുടെ വ്യോമതാവളങ്ങൾ ഉപയോഗിക്കുന്നതിന് അനുമതി നിഷേധിച്ച വിവരം ദ ടെലിഗ്രാഫ് ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്.
യു.കെയുടെ ഡിയാഗോ ഗാർഷിയ മിലിറ്ററി കേന്ദ്രം ഉപയോഗിച്ച് ഇറാനെ ആക്രമിക്കാനാണ് യു.എസ് പദ്ധതിയിട്ടത്. ചാഗോസ് ദ്വീപിലാണ് ബ്രിട്ടന്റെ എയർബേസ് സ്ഥിതി ചെയ്യുന്നത്. യു.കെയുടേയും യു.എസിന്റേയും സംയുക്ത എയർബേസായ ഡിയാഗോ ഗാർഷിയ ഇറാൻ ആക്രമണത്തിന് ട്രംപിനെ സംബന്ധിച്ചടുത്തോളം നിർണായകമാണ്. സ്വിൻഡന് സമീപമുള്ള ആർ.എ.എഫ് ഫെയർഫോഡിൽ നിന്നും ദീർഘദൂര മിസൈലുകൾ വിക്ഷേപിക്കാനുള്ള അനുമതിയും യു.കെ നിഷേധിച്ചിട്ടുണ്ട്.



