വാഷിങ്‌ടൻ • പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാലമത്രയും സാമർഥ്യം കാട്ടി യുഎസിനെ കബളിപ്പിക്കുകയായിരുന്നെന്നും വ്യാപാരക്കരാറോടെ അത് അവസാനിപ്പിച്ചെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. യുഎസ് സുപ്രീം കോടതി വിധിക്കു പിന്നാലെ ഇന്ത്യയുമായുണ്ടാക്കിയ വ്യാപാരക്കരാറിന് എന്തു സംഭവിക്കുമെന്നു ചോദിച്ചപ്പോഴായിരുന്നു, അതേപടി തുടരുമെന്നു പറഞ്ഞ് ട്രംപ് വിശദീകരിച്ചത്.
യുഎസിനു തീരുവ ചുമത്തുകയും ഇന്ത്യയ്ക്കു തീരുവയില്ലാതിരിക്കുകയും ചെയ്‌ത സാഹചര്യം കീഴ്മേൽ മറിച്ചെന്ന് ട്രംപ് അവകാശപ്പെട്ടു. ‘ഇന്ത്യയുമായുള്ള വ്യാപാരക്കരാറിൽ മാറ്റമൊന്നുമില്ല. ഇന്ത്യയ്ക്കു തീരുവയുണ്ടാകും. യുഎസിനു തീരുവയുണ്ടാകില്ല. നേരത്തേ ഇതു തിരിച്ചായിരുന്നു. പ്രധാനമന്ത്രി മോദി ജെന്റിൽമാനാണ്. വലിയ മനുഷ്യൻ. പക്ഷേ, യുഎസിന്റെയടുത്ത് വലിയ സാമർഥ്യം കാട്ടി നമ്മളെ കബളിപ്പിക്കുകയായിരുന്നു. അതു കൊണ്ട് ഇന്ത്യയുമായി കരാറുണ്ടാക്കി. ഇപ്പോഴാണ് ന്യായം നടപ്പായത്’- ട്രംപ് പറഞ്ഞു.
ഇന്ത്യ റഷ്യയെ വിട്ടു. എണ്ണ വാങ്ങുകയായിരുന്നു ഇത്രയും കാലം. ഞാൻ പറഞ്ഞപ്പോൾ അവരത് നിർത്തി. മാസം 25,000 ആളുകൾ വീതം മരിച്ചു കൊണ്ടിരിക്കുന്ന യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കണം – അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള യുദ്ധം നിർത്തിയതു താനാണെന്ന അവകാശവാദവും ട്രംപ് ആവർത്തിച്ചു. ‘യുദ്ധം അവസാനിപ്പിച്ചതിലൂടെ മൂന്നരക്കോടി ജനങ്ങളുടെ ജീവനാണ് ഞാനന്നു രക്ഷിച്ചതെന്ന് പാക്കിസ്‌ഥാൻ പ്രധാനമന്ത്രി ഇന്നലെയും പറഞ്ഞു. തീരുവ 200% ആക്കുമെന്നു മുന്നറിയിപ്പു നൽകിയാണ് അതു സാധിച്ചത്’- ട്രംപ് വ്യക്തമാക്കി.



