ലണ്ടൻ: ലിങ്കണിലെ ചർച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ് സ്റ്റീഫൻ കോൺവേ ലൈംഗിക പീഡനാരോപണ കേസിൽ അറസ്റ്റിൽ. അറസ്റ്റിലായ ബിഷപ്പിനെ ഔദ്യോഗിക ചുമതലകളിൽ നിന്ന് സഭയുടെ സേഫ് ഗാർഡിങ് ടീം സസ്പെൻഡ് ചെയ്തു. വെള്ളിയാഴ്ചയാണ് ബ്രിട്ടിഷ് ആംഗ്ലിക്കൻ സഭയെ നടുക്കി ലിങ്കൺ ബിഷപ് സ്റ്റീഫൻ കോൺവേയെ ലൈംഗികാരോപണ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. 2018നും 2025നും ഇടയിൽ ഒരു പുരുഷനെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിലാണ് 68വയസ്സുകാരനായ ബിഷപ്പിനെതിരെ ലിങ്കൺഷയർ പൊലീസ് നടപടിയെടുത്തത്. ബിഷപ്പിന് ചില ഉപാധികളോടെ ജാമ്യം അനുവദിച്ചു.
ഈ വർഷം ജനുവരി അവസാനത്തോടെയാണ് സഭയുടെ സേഫ് ഗാർഡിങ് സംഘത്തിന് ബിഷപ്പിനെതിരെ പരാതി ലഭിച്ചത്. ഇത് ഗൗരവകരമായ ആരോപണമാണെന്ന് ബോധ്യപ്പെട്ടതോടെ സഭാധികാരികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പുതിയ സഭാധ്യക്ഷയായ കാന്റർബറി ആർച്ച് ബിഷപ് സാറാ മുലാലിയുടെ നിർദ്ദേശപ്രകാരമാണ് ബിഷപ്പിനെ പദവിയിൽ നിന്ന് നീക്കം ചെയ്തത്.
രൂപതയുടെ ദൈനംദിന കാര്യങ്ങളിൽ തടസ്സമുണ്ടാകാതിരിക്കാൻ ഇംഗ്ലണ്ടിലെ ബിഷപ് ഡോ. നിക്കോളാസ് ചേംബർലെയ്നാണ് ഇപ്പോൾ ലിങ്കൺ രൂപതയുടെ താൽകാലിക ചുമതല നൽകിയിരിക്കുന്നത്. പീഡനത്തിന് ഇരയായ വ്യക്തിക്ക് ആവശ്യമായ എല്ലാ നിയമസഹായവും കൗൺസിലിങ്ങും നൽകുമെന്ന് സഭ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ബിഷപ്പിന്റെ വസതിയിലും ഓഫിസിലും പൊലീസ് പരിശോധനകൾ നടത്തി.
കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ ലൈംഗികാതിക്രമ കേസുകളുമായി നേരിട്ടോ അല്ലാതെയോ ആരോപണവിധേയരായി സ്ഥാനം നഷ്ടപ്പെടുന്ന മൂന്നാമത്തെ ചർച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പാണ് സ്റ്റീഫൻ കോൺവേ. സഭാധ്യക്ഷനായിരുന്ന ആർച്ച് ബിഷപ് ഡോ. ജസ്റ്റിൻ വെൽബിയ്ക്ക് രാജിവച്ച് ഒഴിയേണ്ടിവന്നത് മറ്റൊരു ലൈംഗികാരോപണക്കേസിൽ അറിയാമായിരുന്ന വിവരങ്ങൾ മറച്ചുവെച്ചു എന്നതിന്റെ പേരിലാണ്.
സഭാംഗവും അൽമായ പ്രേഷിതനുമായിരുന്ന ബാരിസ്റ്റർ ജോൺ സ്മിത്ത്, കൗമാരക്കാരായ അനേകം പേർക്കെതിരെ നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടും ഇക്കാര്യം അധികാരികളോട് വെളിപ്പെടുത്താതിരുന്നു എന്നതായിരുന്നു ആർച്ച്ബിഷപ്പിന് വിനയായി മാറിയത്. ഇതിനെ വിമർശിച്ച് സ്വതന്ത്ര റിവ്യൂ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ആർച്ച്ബിഷപ്പിന് രാജിവയ്ക്കേണ്ടി വന്നത്



