മെൽബൺ : ആസ്ട്രേലിയൻ ഇതിഹാസ ബോളർ ഷെയ്ൻ വോണിന്റെ മരണത്തിൽ ഗുരുതര ആരോപണവുമായി മകൻ ജാക്സൺ വോൺ രംഗത്ത്. തന്റെ പിതാവിന്റെ മരണത്തിൽ കോവിഡ് വാക്സിനിന് പങ്കുണ്ടെന്നും അതാണ് പിതാവിന്റെ ആരോഗ്യസ്ഥിതി വഷളാക്കിയതെന്നും ജാക്സൺ ആരോപിക്കുന്നു. ഒരു സ്വകാര്യ പോഡ്കാസ്റ്റിനിടയിലായിരുന്നു ജാക്സണിന്റെ പ്രതികരണം. 2022ൽ തന്റെ 52-ാം വയസിൽ തായ്ലാന്റിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു വോൺ മരണപ്പെടുന്നത്.
‘അച്ഛന്റെ മരണത്തിൽ അതിന് (കോവിഡ് വാക്സിൻ) പങ്കുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇപ്പോൾ അത് തുറന്ന് പറയുന്നത് വിവാദങ്ങൾക്ക് വഴിവെക്കുമെന്ന് ഞാൻ കരുതുന്നില്ല. പിതാവിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് (വാക്സിൻ) സ്ഥിതി കൂടുതൽ വഷളാക്കുകയായിരുന്നു’ ജാക്സൺ പറഞ്ഞു



