കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ നിർണായക വഴിത്തിരിവായി പുതിയ ശബ്ദസന്ദേശങ്ങൾ. തന്റെ ലക്ഷ്യത്തിൽ ഉറച്ചുനിൽക്കുമെന്ന് സുഹൃത്തിനോട് പറയുന്ന നിതിന്റെ ഓഡിയോ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. തന്റെ കരിയറിനെക്കുറിച്ചുള്ള വലിയ പ്രതീക്ഷകളാണ് പുറത്തുവന്ന ഓഡിയോയിൽ നിതിൻ പങ്കുവെക്കുന്നത്.
‘ആര് തളർത്തിയാലും ഡോക്ടറായിട്ടേ ഞാൻ ഈ കോളജിൽ നിന്ന് പുറത്തിറങ്ങൂ’ എന്ന് നിതിൻ സുഹൃത്തിനോട് ഉറപ്പിച്ചു പറയുന്നുണ്ട്. പരീക്ഷാ ഹാളിൽ വെച്ച് തനിക്ക് പിന്തുണ നൽകിയ ഒരു അധ്യാപകനെക്കുറിച്ചും നിതിൻ സൂചിപ്പിക്കുന്നു. മാനസിക പ്രയാസങ്ങൾ വന്നാൽ റിപ്പോർട്ട് ചെയ്യാൻ ആ അധ്യാപകൻ പറഞ്ഞുവെന്നുമാണ് നിതിൻ സന്ദേശത്തിൽ പറഞ്ഞത്. എന്ത് പ്രതിസന്ധിയുണ്ടായാലും പഠനം ഉപേക്ഷിക്കില്ലെന്നും, പിന്തുണ നൽകുന്ന അധ്യാപകർ കൂടെയുണ്ടെന്നുമുള്ള ആശ്വാസമായിരുന്നു ആ വാക്കുകളിൽ ഉണ്ടായിരുന്നത്.



