കണ്ണൂർ: അഞ്ചരകണ്ടി മെഡിക്കൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോഗ്യ സർവകലാശാല അന്വേഷണസമിതി ഇന്ന് കോളജിൽ തെളിവെടുപ്പ് നടത്തും. സർവകലാശാല ഗവേർണിങ് കൗൺസിൽ അംഗം മേജർ ജനറൽ അജിത് നീലകണ്ഠൻ്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. കോളേജ് അധികൃതർക്കെതിരെ കർശന നടപടിക്ക് ഗവർണർ നിർദേശം നൽകിയതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാരിൽ നിന്നടക്കം സംഘം വിവരങ്ങൾ ശേഖരിക്കും. നിതിൻ രാജിന്റെ സഹപാഠികളും ഇന്നു കോളേജിലേക്ക് എത്തും. വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും എത്തുമെന്നാണ് വിവരം. മാനേജ്മെന്റിന്റെ ഉത്തരവാദപ്പെട്ട പ്രതിനിധികൾ എത്താത്തതിനെ തുടർന്ന് മുടങ്ങിയ വിദ്യാർഥികളുമായുള്ള ചർച്ചയും ഇന്ന് നടന്നേക്കും. മാനേജ്മെന്റ് പ്രതിനിധി ഇന്ന് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഡോ.റാമിനെ പുറത്താക്കുന്നത് ഉൾപ്പെടെ എല്ലാ ആവശ്യങ്ങളിലും നടപടി ഉണ്ടാകുന്നത് വരെ ക്ലാസ് ബഹിഷ്കരിച്ചുള്ള സമരം തുടരുകയാണ് അവസാന വർഷ വിദ്യാർഥികൾ.



