വാഷിങ്ടൻ: എഫ്ബിഐ ഡയറക്ടറും ഇന്ത്യൻ വംശജനുമായ കാഷ് പട്ടേൽ ജോലി പോകുമെന്ന ഭയത്തിൽ പരിഭ്രാന്തനെന്ന് റിപ്പോർട്ട്. അമിത മദ്യപാനമാണ് കാഷ് പട്ടേലിനെ പുറത്താക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നെന്ന് ദ് അറ്റ്ലാന്റിക്കിന്റെ റിപ്പോർട്ടിൽ പറയുന്നു.
പട്ടേലിന്റെ ലഹരി ഉപയോഗവും മുൻകൂട്ടി അറിയിക്കാതെ ജോലിയിൽനിന്ന് മാറിനിൽക്കുന്നതും അദ്ദേഹത്തെ ജോലിയിൽനിന്ന് പുറത്താക്കാനുള്ള തീരുമാനത്തിലേക്ക് ഭരണകൂടത്തെ എത്തിച്ചെന്നും റിപ്പോർട്ടിലുണ്ട്. ‘ആ തീരുമാനത്തിനായി കാത്തിരിക്കുകയാണ്’ എന്നാണ് പേരു വെളിപ്പെടുത്താത്ത ഒരു എഫ്ബിഐ ഉദ്യോഗസ്ഥൻ അറ്റ്ലാന്റിക്കിനോടു പറഞ്ഞത്.
ഏപ്രിൽ 10ന് കംപ്യൂട്ടറിൽ ലോഗിൻ ചെയ്യാൻ സാധിക്കാതെ വന്നതോടെ തന്റെ ജോലി പോയെന്ന് കരുതി കാഷ് പട്ടേൽ പരിഭ്രാന്തനായെന്നും തുടർന്ന് സഹായികളെയും മറ്റുള്ളവരെയും വിളിച്ച് തന്നെ വൈറ്റ് ഹൗസ് പുറത്താക്കി എന്ന് പറയുകയും ചെയ്തെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. എന്നാൽ സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് ലോഗിൻ സാധിക്കാതെ വന്നതെന്ന് പിന്നീട് കണ്ടെത്തുകയും തുടർന്ന് കാഷ് പട്ടേൽ ലോഗിൻ ചെയ്യുകയും ചെയ്തു.
പ്രവചിക്കാനാകാത്ത സ്വഭാവമുള്ള, മറ്റുള്ളരെ വിശ്വസിക്കാത്ത, വേണ്ടത്ര തെളിവുകൾ ലഭിക്കുംമുൻപ് എടുത്തുചാടി തീരുമാനങ്ങളെടുക്കുന്ന ആളുമെന്നാണ് കാഷ് പട്ടേലിനെ ട്രംപ് ഭരണകൂടത്തിന് അകത്തുള്ളവർ വിശേഷിപ്പിക്കുന്നത്. പട്ടേലിന്റെ അമിത മദ്യപാനം കാരണം പലപ്പോഴും മീറ്റിങ്ങുകൾ മാറ്റിവച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞവർഷം ഒട്ടേറെത്തവണ മദ്യപിച്ചുറങ്ങുന്ന കാഷ് പട്ടേലിനെ എഴുന്നേൽപ്പിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ കഷ്ടപ്പെട്ടിരുന്നെന്നും യുഎസ് നിയമ മന്ത്രാലയത്തിലെയും വൈറ്റ് ഹൗസിലെയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്.



