തിരുവനന്തപുരം: അമേരിക്കൻ ടെക് കമ്പനിയായ ആപ്പിളിന്റെ സി.ഇ.ഒ. സ്ഥാനം ഒഴിയുന്ന ടിം കുക്കിന് അഭിനന്ദനങ്ങൾ അറിയിച്ച് മുൻ കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി. സഹമന്ത്രിയും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റുമായ രാജീവ് ചന്ദ്രശേഖർ. ആപ്പിളിന്റെ സി.ഇ.ഒ. എന്ന നിലയിലുള്ള അവിസ്മരണീയ സേവനത്തിന് ടിം കുക്കിന് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. ഫെയ്‌സ്ബുക്കിലാണ് പോസ്റ്റ് പങ്കുവെച്ചത്.
ഇന്ത്യയെ ആപ്പിളിന്റെ പ്രധാന ഉത്പാദന കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നതിൽ താങ്കളോടൊപ്പം സഹകരിക്കാൻ സാധിച്ചതിൽ എനിക്കേറെ അഭിമാനമുണ്ട്. ഇന്ന് ചൈനയ്ക്ക് പുറത്തുള്ള ലോകത്തെ ഏറ്റവും വലിയ ഐഫോൺ നിർമാണ കേന്ദ്രമാണ് ഇന്ത്യ. കോടികളുടെ നിക്ഷേപം, ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ, കുതിച്ചുയരുന്ന കയറ്റുമതി. ഈ പങ്കാളിത്തത്തിലൂടെ ഇന്ത്യ കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടങ്ങളാണ്. ഈ സഹകരണത്തിന് നന്ദി. പുതിയ സി.ഇ.ഒ. ജോൺ ടെർണസിന് കീഴിൽ ആപ്പിളും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ഉയരങ്ങളിലെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്! – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നിന്റെ അമരത്തുനിന്ന് ഏകദേശം 15 വർഷത്തിനുശേഷം ടിം കുക്ക് ആപ്പിൾ സി.ഇ.ഒ. സ്ഥാനം ഒഴിയുകയാണ്. ജോൺ ടെർണസ് ആണ് ഇനി ആപ്പിളിനെ നയിക്കുക. കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ചുമതല ടെർണസിന് കൈമാറി കുക്ക് എക്സിക്യൂട്ടീവ് ചെയർമാൻ പദവി ഏറ്റെടുക്കും. ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സ് രാജിവെച്ചതിനെത്തുടർന്ന്, അദ്ദേഹത്തിന്റെ മരണത്തിന് തൊട്ടുമുമ്പ് 2011-ലാണ് കുക്ക് ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടീവായത്.
മേക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് തുടങ്ങിയ ദൗത്യങ്ങളുടെ ഭാഗമായി വിദേശ ഇലക്ട്രോണിക്സ് സാങ്കേതികവിദ്യാ കമ്പനികളെ ഇന്ത്യയിൽ ഉത്പാദനം നടത്തുന്നതിന് കേന്ദ്രസർക്കാർ പ്രോത്സാഹനം നൽകിയിരുന്നു. ഇക്കാലത്താണ് ആപ്പിൾ ഇന്ത്യയിൽ ഉത്പാദനം വർധിപ്പിച്ചത്. കോവിഡ് കാലത്തുണ്ടായ വിതരണ പ്രതിസന്ധിയും യു.എസും ചൈനയും തമ്മിലുള്ള വ്യാപാര തർക്കങ്ങളുടെ ഭാഗമായുണ്ടായ തടസ്സങ്ങളും കാരണം ചൈനയെ അമിതമായി ആശ്രയിക്കുന്നതിന് പകരം മറ്റ് രാജ്യങ്ങളിലേക്ക് ഉത്പാദനം വ്യാപിപ്പിക്കാനുള്ള ആപ്പിളിന്റെ തീരുമാനവും ഇതിന് കാരണമായി.
ചൈനയ്ക്ക് പകരം ഇന്ത്യയെയാണ് കമ്പനി ഉത്പാദന കേന്ദ്രങ്ങളിലൊന്നായി തീരുമാനിച്ചത്.ഇന്ത്യയിൽ വിപണി ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ, തമിഴ്‌നാട്ടിൽ ഫോക്സ്കോണിന്റേയും പെഗട്രോണിന്റേയും ഫാക്ടറികളും, കർണാടകയിലെ ടാറ്റ ഏറ്റെടുത്ത വിസ്ട്രോൺ ഫാക്ടറിയും ആപ്പിളിന് വേണ്ടി ഉത്പാദനം നടത്തുന്നുണ്ട്. ഇത് കൂടാതെ മുംബൈ, ഡൽഹി, ബെംഗളൂരു, പുണെ എന്നിവിടങ്ങളിലായി ആറ് ആപ്പിൾ സ്റ്റോറുകളും കമ്പനി തുറന്നിട്ടുണ്ട്.



