വാഷിങ്ടൻ: ഇന്ത്യയും ചൈനയും നരകക്കുഴികളെന്നും, ഇവിടെനിന്നും പ്രസവത്തിനായി യുവതികള് അമേരിക്കയിലെത്തുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
പ്രശസ്ത റേഡിയോ അവതാരകൻ മൈക്കൽ സാവേജ് എഴുതിയ കത്താണ് ട്രംപ് തന്റെ സമൂഹമാധ്യമത്തിൽ പങ്കിട്ടത്.
ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും ഗർഭിണികൾ പ്രസവത്തിനായി മാത്രം അമേരിക്കയിൽ എത്തുന്നുവെന്നും, ഒൻപതാം മാസത്തിൽ ഇവിടെ വന്ന് കുഞ്ഞിന് ജന്മം നൽകുന്നതിലൂടെ അവർക്ക് ഇൻസ്റ്റന്റ് പൗരത്വം ലഭിക്കുന്നുവെന്നും കത്തിൽ ആരോപിക്കുന്നു. ഇത്തരത്തിൽ പൗരത്വം നേടുന്നതിലൂടെ ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും മറ്റ് നരകക്കുഴികളിൽ നിന്നും അവർ തങ്ങളുടെ കുടുംബത്തെ മുഴുവൻ അമേരിക്കയിലേക്ക് കൊണ്ടുവരികയാണെന്ന് മൈക്കൽ സാവേജ് പരിഹസിക്കുന്നു. ഇന്ത്യൻ, ചൈനീസ് കുടിയേറ്റക്കാരെ ലാപ്ടോപ്പുമായി വന്ന ഗുണ്ടകൾ എന്നും നമ്മുടെ പതാകയെ ചവിട്ടിമെതിക്കുന്നവർ എന്നും കത്തിൽ അധിക്ഷേപിക്കുന്നുണ്ട്. അമേരിക്കൻ സുപ്രീം കോടതിയിൽ ജന്മാനാ ഉള്ള പൗരത്വവുമായി ബന്ധപ്പെട്ട വാദങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.
നിലവിലെ നിയമം ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും, ഇതിൽ കോടതി വിധിക്ക് കാത്തുനിൽക്കാതെ ദേശീയ ഹിതപരിശോധന വേണമെന്നും മൈക്കൽ സാവേജ് ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ, ലോകത്ത് അമേരിക്കയിൽ മാത്രമാണ് ഇത്തരമൊരു നിയമമെന്ന് ട്രംപ് തെറ്റായി അവകാശപ്പെട്ടിരുന്നു. എന്നാൽ കാനഡ, മെക്സിക്കോ തുടങ്ങി മുപ്പതിലധികം രാജ്യങ്ങളിൽ നിലവിൽ ഈ നിയമം നിലവിലുണ്ട്. ഇതിനു പിന്നാലെയാണ് തീവ്ര വംശീയ പരാമർശങ്ങളുള്ള കത്ത് ട്രംപ് വീണ്ടും പങ്കുവച്ചിരിക്കുന്നത്. ട്രംപിന്റെ നടപടി ഇന്ത്യൻ വംശജർക്കിടയിലും ആഗോളതലത്തിലും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.



