Sunday, April 26, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഘടകപൂരങ്ങളുടെ വരവോടെ തൃശ്ശൂർ പൂരത്തിന് തുടക്കമായി

ഘടകപൂരങ്ങളുടെ വരവോടെ തൃശ്ശൂർ പൂരത്തിന് തുടക്കമായി

തൃശ്ശൂർ: ആചാരപ്പെരുമയും ജനസഹസ്രങ്ങളുടെ ആവേശവും ഒത്തുചേർന്ന തൃശ്ശൂർ പൂരത്തിന് ഘടകപൂരങ്ങളുടെ വരവോടെ തുടക്കമായി. വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ആഘോഷങ്ങളെങ്കിലും, പൂരനഗരി ഇപ്പോൾ മേളപ്പെരുപ്പത്തിന്റെ നാദത്തിലാണ്. കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളി എത്തിയതോടെ ഘടകപൂരങ്ങളുടെ വരവ് തുടങ്ങി. വെയിലും മഞ്ഞും ഏൽക്കാതെ ദേവഗുരുവായ ശാസ്താവ് വടക്കുന്നാഥ സന്നിധിയിൽ എത്തണമെന്ന ഐതിഹ്യത്തെ തുടർന്ന് അതിരാവിലെ തന്നെ എഴുന്നള്ളിപ്പ് ആരംഭിച്ചു. ഒരാനപ്പുറത്ത് കണിമംഗലത്തുനിന്ന് പുറപ്പെട്ട ശാസ്താവ്, കുളശ്ശേരിയിൽ നിന്ന് അഞ്ചാനപ്പുറത്തായും പിന്നീട് സ്വരാജ് റൗണ്ടിലേക്ക് കടന്നപ്പോൾ ഏഴാനപ്പുറത്തുമാണ് എഴുന്നള്ളി വന്നത്. വടക്കുന്നാഥനെ വണങ്ങാതെ, പ്രദക്ഷിണം വെക്കാതെ തെക്കേ ഗോപുരം വഴി അകത്തേക്ക് കയറുന്ന ഏക പൂരമെന്ന പ്രത്യേകതയും ഇതിനുണ്ട്.

ആനപ്രേമികളുടെ പ്രിയങ്കരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചെമ്പുകാവ് ഭഗവതിയുടെ തിടമ്പേറ്റി എഴുന്നള്ളുന്നത് കാണാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ വൈകിട്ട് മുതൽ തന്നെ രാമനെ കാണാനായി നാനാദേശങ്ങളിൽ നിന്ന് ആളുകൾ എത്തിത്തുടങ്ങിയിരുന്നു. രാമന്റെ ഗാംഭീര്യമുള്ള വരവ് പകർത്താനായി നിരവധി ആരാധകരാണ് തെക്കേ ഗോപുര നടയിൽ കാത്തുനിൽക്കുന്നത്.

കടുത്ത ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ പൂരത്തിനെത്തുന്നവർക്കായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. ഹീറ്റ് ക്ലിനിക്കുകൾ സജ്ജമാക്കുകയും ആളുകൾ ധാരാളമായി വെള്ളം കുടിക്കണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഹ്യുമിഡിറ്റി കൂടുതലായതിനാൽ ഭക്തർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു.

പൂരം ചില സങ്കടകരമായ ഓർമ്മകൾ ബാക്കിനിൽക്കുന്നുണ്ടെങ്കിലും, പൂരം തൃശ്ശൂർക്കാർക്ക് വെറുമൊരു ആഘോഷമല്ല, മറിച്ച് ഒരു വർഷത്തെ കാത്തിരിപ്പിന്റെയും ആയിരക്കണക്കിന് തൊഴിലാളികളുടെ അധ്വാനത്തിന്റെയും ഫലമാണെന്ന് പൂരപ്രേമികൾ പറയുന്നു. ഏഴ് കടൽ കടന്നും ആളുകൾ പൂരത്തിനായി എത്തുന്നത് ഈ കൂട്ടായ്മയുടെയും അതിജീവനത്തിന്റെയും ഭാഗമാകാനാണ്. കണിമംഗലം ശാസ്താവിന് പിന്നാലെ മറ്റ് ഘടകപൂരങ്ങളും എത്തുന്നതോടെ തൃശ്ശൂർ നഗരം ഇനി വരും മണിക്കൂറുകളിൽ പൂർണ്ണമായും പൂരലഹരിയിലാകും

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments