വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിതയും പങ്കെടുത്ത അത്താഴവിരുന്നിൽ വെടിയുതിർത്ത 31 കാരനായ കോൾ തോമസ് അല്ലെൻ നാസ ഫെല്ലോഷിപ്പ് നേടിയ മെക്കൽ എൻജിനീർ ആണെന്ന് റിപ്പോർട്ട്. കാലിഫോർണിയയിലെ ടോറൻസിൽ നിന്നുള്ള 31കാരനാണ് കസ്റ്റഡിയിലുള്ളത്. ഓൺലൈൻ പ്രൊഫൈലുകൾ പ്രകാരം, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദം നേടിയ ആളാണ് അലൻ. എന്നാൽ ഇക്കാര്യത്തിൽ അധികൃതരിൽ നിന്ന സ്ഥിരീകരണം ലഭിച്ചിട്ടില്ല.
2017 ൽ മെക്കാനിക്കൽ എഞ്ചിനീയറിങിൽ ബിരുദം നേടി. പിന്നീട് കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി-ഡൊമിംഗ്വസ് ഹിൽസിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി.ഐജെകെ കൺട്രോൾസിൽ മെക്കാനിക്കൽ എഞ്ചിനീയറായും കാൽടെക്കിൽ ടീച്ചിങ് അസിസ്റ്റന്റ് എന്ന നിലയിലും ജോലിചെയ്തതായി പ്രൊഫൈലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കോളേജ് വിദ്യാർഥികൾക്ക് കൗൺസിലിങും ടെസ്റ്റ് തയ്യാറെടുപ്പ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന കമ്പനിയായ സി 2 എഡ്യൂക്കേഷന്റെ പാർട്ട് ടൈം അധ്യാപകനായും അലൻ പ്രവർത്തിച്ചിട്ടുണ്ട്. കമ്പനിയുടെ ഫേസ്ബുക്ക് പേജിലെ 2024 ലെ ഒരു പോസ്റ്റിൽ അലനെ അധ്യാപകനായി പരിചയപ്പെടുത്തുന്നുണ്ട്. 2014 ൽ, നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ ഒരു സമ്മർ അണ്ടർ ഗ്രാജുവേറ്റ് റിസർച്ച് ഫെലോഷിപ്പിൽ അലൻ പങ്കെടുത്തിരുന്നുവെന്നും വിവരമുണ്ട്.
തന്മാത്രാ രസതന്ത്രത്തെ അടിസ്ഥാനമാക്കി സ്റ്റീം പ്ലാറ്റ്ഫോമിനായി ഒരു വീഡിയോ ഗെയിം വികസിപ്പിച്ചതായും അലൻ പോസ്റ്റ് ചെയ്തു. ബഹിരാകാശത്ത് സജ്ജമാക്കിയ ഒരു പുതിയ “ടോപ്പ്-ഡൗൺ ഷൂട്ടർ” കോംബാറ്റ് ഗെയിം വികസിപ്പിക്കുന്നതിനായി അദ്ദേഹം പ്രവർത്തിക്കുന്നുണ്ടെന്ന് അലന്റെ പേരിലുള്ള ഒരു പോസ്റ്റിൽ പറയുന്നു.
പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.



