വാഷിങ്ങ്ടൺ: ഇറാനെതിരെ യു.എസും ഇസ്രായേലും സംയുക്തമായി ഫെബ്രുവരി 28ന് ആരംഭിച്ച ആക്രമണം തുടരുന്ന സാഹചര്യത്തിൽ, ആഗോള സമ്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായുള്ള പുതിയ റിപ്പോർട്ടുകൾ പുറത്ത്.
അമേരിക്ക ഹുർമുസിൽ ഉപരോധം ഏർപെടുത്തിയതിനെതുടർന്ന് തങ്ങളുടെ വ്യാപാര ഇടനായിലൂടെയുള്ള ചരക്ക് ഗതാഗതം സ്തംഭിപ്പിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചതോടെ ഗൾഫ് മേഖലയിലെ എണ്ണ-വാതക പ്രതിസന്ധി മൂലം ലോകത്തിന് ഏകദേശം ഒരു ലക്ഷം കോടി ഡോളർ (ഒരു ട്രില്യൺ) വരെ അധിക ബാധ്യതയുണ്ടാകുമെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം, ഇന്ധനവില വർധനവിനെത്തുടർന്ന് പ്രമുഖ എണ്ണക്കമ്പനികൾ റെക്കോർഡ് ലാഭമാണ് നേടിയെടുക്കുന്നത്.
ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായതോടെ ലോകമെമ്പാടുമുള്ള സമ്പദ്വ്യവസ്ഥയിൽ ലോകരാജ്യങ്ങൾ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം, ഹുർമുസ് വഴിയുള്ള ഗതാഗതം ഉടൻ പുനഃസ്ഥാപിക്കപ്പെട്ടാൽ പോലും ആഗോള സമ്പദ്വ്യവസ്ഥക്ക് 600 ബില്യൺ ഡോളറിന്റെ ആഘാതമുണ്ടാകുമെന്ന് കാലാവസ്ഥാ സംഘടനയായ ‘350.org’ പുറത്തുവിട്ട ഐ.എം.എഫ് കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ പ്രതിസന്ധി നീണ്ടുപോയാൽ ഇത് ഒരു ലക്ഷം കോടി ഡോളർ കടക്കും. പണപ്പെരുപ്പം, വളം, ഭക്ഷ്യ സാധങ്ങളുടെ വിലവർധനവ് എന്നിവ കൂടി കണക്കിലെടുത്താൽ യഥാർത്ഥ നഷ്ടത്തിന്റെ വ്യാപ്തി ഇതിലും വലുതായിരിക്കും.



