പി.പി ചെറിയാൻ
ഫ്ലോറിഡ: ഫ്ലോറിഡയിൽ കടുത്ത ചൂടിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മൂന്ന് മണിക്കൂറിലധികം കുടുങ്ങിക്കിടന്ന രണ്ടുവയസ്സുകാരി ദാരുണമായി മരിച്ചു. ഫ്ലോറിഡയിലെ ഹാലൻഡേൽ ബീച്ചിലാണ് സംഭവം. ബ്രിട്ടാനി നിക്കോൾ എന്ന പെൺകുട്ടിയാണ് മരിച്ചത്. കടുത്ത ചൂടുണ്ടായിരുന്ന ഞായറാഴ്ച കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ അമ്മ ക്രിസ്റ്റീന ലോപ്പസ് ജോലിക്ക് പോയ സമയത്ത് നോക്കാനേൽപ്പിച്ച ബേബിസിറ്ററുടെ അശ്രദ്ധയാണ് ദുരന്തത്തിന് കാരണമായതെന്ന് കുടുംബസുഹൃത്ത് ഓൺലൈൻ ഫണ്ട് ശേഖരണ പ്ലാറ്റ്ഫോമായ GoFundMe-ലൂടെ ആരോപിച്ചു. ബേബിസിറ്റർ കുട്ടിയെ മറവിരോഗമുള്ള സ്വന്തം പിതാവിനൊപ്പം വിടുകയായിരുന്നു. ഇയാൾ കുട്ടിയുമായി കാറിൽ വീട്ടിലെത്തിയെങ്കിലും കുട്ടിയെ പുറത്തിറക്കാൻ മറന്നുപോയി. തുടർന്ന് രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ കുട്ടി അടച്ചിട്ട കാറിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെങ്കിലും ഇതുവരെ ആർക്കെതിരെയും കുറ്റപത്രം ചുമത്തിയിട്ടില്ല. തന്റെ ഒരേയൊരു മകളുടെ മരണത്തിന് നീതി വേണമെന്ന് അമ്മ ക്രിസ്റ്റീന ആവശ്യപ്പെട്ടു. വാഹനം നിർത്തി ഇറങ്ങുന്നതിന് മുൻപ് എപ്പോഴും പിൻസീറ്റ് പരിശോധിക്കുന്ന ലളിതമായ ശീലം വളർത്തിയെടുക്കണമെന്ന് ഹാലൻഡേൽ പോലീസ് ചീഫ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
Leave a Comment
Your comment will be visible after admin approval.