ന്യൂഡൽഹി: യുഎസിൽനിന്നു നാടുകടത്തിയ ഇന്ത്യക്കാരുടെ നേരെയുണ്ടായ മനുഷ്യാവകാശ ലംഘനങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചേക്കും. തുടക്കത്തിൽ യുഎസിന്റെ നടപടിയെ ന്യായീകരിച്ച വിദേശകാര്യമന്ത്രാലയം പ്രതിഷേധത്തെ തുടർന്നു നിലപാട് തിരുത്തുകയും ആശങ്കകൾ അറിയിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ പ്രതിഷേധം നേരിട്ടറിയിക്കുമെന്ന വാർത്തകൾ ഇതുവരെ വിദേശകാര്യമന്ത്രാലയം നിഷേധിച്ചിട്ടില്ല.
ഈ മാസം 12നും 13നും ആണു പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് സന്ദർശിക്കുന്നത്. ട്രംപ് രണ്ടാം തവണ അധികാരമേറ്റ ശേഷം നരേന്ദ്ര മോദിയുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണിത്. കയ്യാമം വച്ചും കാലിനും അരയിലും ചങ്ങലയിട്ടും സ്ത്രീകളടക്കമുള്ള 104 പേരെ കുറ്റവാളികളെപ്പോലെ യുഎസ് സൈനിക വിമാനത്തിൽ അമൃത്‌സറിലെത്തിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധമാണുയർന്നത്. അനധികൃത കുടിയേറ്റത്തിനു പിടിയിലായ 96 പേരുടെ രണ്ടാമത്തെ സംഘം അടുത്ത ദിവസം എത്തുമെന്നാണു കരുതുന്നത്.