വാഷിങ്‍ടൺ: വൈറ്റഹൗസ് ഉത്തരവിട്ട പുതിയ നയംമാറ്റം അംഗീകരിക്കാൻ വിസമ്മതിച്ച ഹാർവാർഡ് സർവകലാശാലയ്ക്കെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സർവകലാശാലയുടെ നികുതിയിളവ് എടുത്തുമാറ്റുമെന്നും രാഷ്ട്രീയ സ്ഥാപനങ്ങൾക്ക് ചുമത്തുന്ന നികുതി ചുമത്തുമെന്നും ട്രംപ് ഭീഷണി മുഴക്കി. അതില്‍ വിദ്യാര്‍ഥികളുടെ തിരഞ്ഞെടുപ്പും പ്രൊഫസര്‍മാരുടെ അധികാരവുമടക്കം ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നികുതിയിളവ് എന്നത് പൊതുതാത്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിൽ ട്രംപ് വ്യക്തമാക്കി.
ഹാർവഡ് സര്‍വകലാശാലയ്ക്കുള്ള ഫണ്ടിങ് മരവിപ്പിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
സർവകലാശാലയിലെ ജൂത വിരോധം അവസാനിപ്പിക്കാനായി നടപടികൾ സ്വീകരിക്കണമെന്ന് ട്രംപ് നേരത്തേ ആവശ്യപ്പട്ടിരുന്നു. നിർദേശം അനുസരിക്കാതെ വന്നതോടെ സർവകലാശാലയ്ക്ക് വർഷം തോറും അനുവദിക്കാറുള്ള 2.2 ബില്യൻ ഡോളറിന്റെ സഹായം തടഞ്ഞുവച്ചതായും യുഎസ് ഭരണകൂടം അറിയിച്ചിരുന്നു. ധനസഹായത്തിനു പുറമേ 60 ദശലക്ഷം ഡോളറിന്റെ സർക്കാർ കരാറുകൾ കൂടി ട്രംപ് ഭരണകൂടം മരവിപ്പിച്ചിട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ ഭീഷണി.
നേരത്തേ ട്രംപ് ഭരണകൂടം മുന്നോട്ടുവച്ച നിർദേശങ്ങൾ സർവകലാശാല പ്രസിഡന്റ് അലൻ ഗാർബർ തള്ളിയിരുന്നു. സർവകലാശാല അതിന്റെ സ്വാതന്ത്യമോ ഭരണഘടനാപരമായ അവകാശങ്ങളോ ഉപേക്ഷിക്കാൻ തയാറാകില്ലെന്നും അലൻ ഗാർബർ വിദ്യാർഥികൾക്കും അധ്യാപകർക്കും അയച്ച കത്തിൽ വ്യക്തമാക്കി. വിദ്യാർഥികളിൽ ചിലർ പലസ്തീൻ സാധുധസംഘടനയായ ഹമാസിനെ പിന്തുണയ്ക്കുന്നുവെന്നു ട്രംപ് നേരത്തേ ആരോപിച്ചിരുന്നു. സെമറ്റിക് വിരുദ്ധ പീഡനത്തിനും വിവേചനത്തിനും ഇടയാക്കിയ സംഭവത്തിൽ യുഎസിലെ 60 കോളജുകൾക്കെതിരെ അന്വേഷണം ആരംഭിച്ചതായി പറഞ്ഞിരുന്നു.