ന്യൂഡൽഹി: മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി ’50 ശതമാനം സീറ്റ് വർധന’ ഫോർമുല മുന്നോട്ടുവെച്ച് കേന്ദ്രസർക്കാർ. ഈ ഫോർമുല നടപ്പിലാക്കുകയാണെങ്കിൽ കേരളത്തിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 20-ൽനിന്ന് 30 ആയി ഉയരുമെന്നാണ് സൂചനകൾ. വ്യാഴാഴ്ച നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അമിത്ഷായും ഇതുസംബന്ധിച്ച് സംസാരിച്ചേക്കും.
2011-ലെ സെൻസസ് മാത്രം അടിസ്ഥാനമാക്കിയാണ് മണ്ഡല പുനർനിർണയം നടത്തുന്നതെങ്കിൽ കേരളത്തിന് പരമാവധി 23 സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളൂ. എന്നാൽ ജനസംഖ്യാനുപാതികമായ വർധനയ്ക്ക് പുറമേ, സീറ്റുകളിൽ 50 ശതമാനം വർധനകൂടി ഉറപ്പാക്കുന്ന ഫോർമുല പ്രയോഗിച്ചാൽ അത് 30 സീറ്റുകളിലേക്കെത്തും. ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനങ്ങൾക്ക് ജനാധിപത്യ പ്രക്രിയയിൽ പ്രാതിനിധ്യം കുറഞ്ഞുപോകുന്നു എന്ന പരാതി പരിഹരിക്കാനാണ് കേന്ദ്രം ഇത്തരമൊരു നീക്കം നടത്തുന്നത്.
ഓരോ സംസ്ഥാനവും കൈവരിച്ച സാമ്പത്തിക പുരോഗതി കൂടി സീറ്റ് നിർണയത്തിൽ ഘടകമാകണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉൾപ്പെടെയുള്ളവർ കേന്ദ്രനീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു.



