സംസ്ഥാനത്ത് രാത്രി സമയം അരമണിക്കൂർ വരെ ലോഡ് ഷെഡ്ഡിങ്. വൈകിട്ട് ആറ് മുതൽ രാത്രി പന്ത്രണ്ട് വരെയാണ് നിയന്ത്രണം. കെഎസ്ഇബി ഉന്നതതലയോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിലാണ്. ചൂട് അതികഠിനമായി തുടരുന്നതിനിടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ വൻ കുതിപ്പാണ്.വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ അഡിഷ്ണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ ഐഎസിന്റെ അധ്യക്ഷതയിൽ ഉന്നതല യോഗത്തിന്റെ അനുമതി നൽകി. സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റർ ചീഫ് എൻജിനീയർക്കാണ് യോഗം അനുമതി നൽകിയത്. സ്ഥിതീകതികൾ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ദിവസവും വിലയിരുത്തണമെന്ന് നിർദേശം. വൈദ്യുതി വാഹന ചാർജിങ് വൈകുന്നേരം ആറു മുതൽ 12 വരെ പൂർണമായും ഒഴിവാക്കി. എസിയുടെ താപനില 24 -26 ഡിഗ്രി സെൽഷ്യസിൽ നിലനിർത്തണമെന്നും നിർദേശം.ഇന്നലത്തെ മൊത്തം വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിൽ എത്തി.118.26ദശലക്ഷം യൂണിറ്റാണ് ഇന്നലെ മാത്രം ഉപയോഗിച്ചത്.ഏപ്രിൽ 18 ന് രേഖപ്പെടുത്തിയ 117.15 ദശലക്ഷ യൂണിറ്റ് എന്ന റെക്കോർഡ് ആണ് മറികടന്നത്. 91.78 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്നാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5932 മേഗാ വാട്ട്.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണവും തുടരുന്നുണ്ട്. ആലുവ തോട്ടക്കാട്ടുകരയിൽ വൈദ്യുതി തടസപ്പെട്ടതോടെ നാട്ടുകാർ കെഎസ്ഇബി ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ച് പ്രതിഷേധിച്ചു. വൈദ്യുതി വാങ്ങുന്നതിലേക്കായി മൂന്ന് സ്വകാര്യ വൈദ്യുതി ഉത്പാദകരെ കെഎസ്ഇബി കണ്ടെത്തിയിട്ടുണ്ട്. റെഗുലേറ്ററി കമ്മീഷൻ അനുവദിച്ച പത്തു രൂപയിൽ താഴെ നിരക്കിൽ ഇവരിൽനിന്ന് വൈദ്യുതി ലഭ്യമാക്കാൻ ആകുമോ എന്നതാണ് കെഎസ്ഇബി പരിശോധിക്കുന്നത്. കേന്ദ്രത്തിൽനിന്ന് 150 മെഗാ വാട്ട് വൈദ്യുതി ലഭിക്കുമെനും കെഎസ്ഇബി പ്രതീക്ഷിക്കുന്നു.



