ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ കൽക്കാജിയിൽ വിയർത്ത് ജയിച്ച് മുഖ്യമന്ത്രി അതിഷി. 3500 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അതിഷിയുടെ വിജയം. അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോദിയ തുടങ്ങിയ അതികായൻമാരുടെ തോൽവിക്കിടയിലും ഡൽഹിയിൽ എ.എ.പിക്ക് ആശ്വാസം പകരുന്നത് അതിഷിയുടെ ജയമാണ്.മുൻ ലോക്സഭ എം.പിയും ബി.ജെ.പി നേതാവുമായ രമേഷ് ബിദൂരിയേയാണ് അതിഷി പരാജയപ്പെടുത്തിയത്. വോട്ടെണ്ണൽ തുടങ്ങിയത് മുതൽ ബിദുരിയാണ് മുന്നേറിയിരുന്നത്. എന്നാൽ, ആദ്യം വിയർത്തുവെങ്കിലും പിന്നീട് അതിഷി തിരികെ വരികയായിരുന്നു. അവസാന റൗണ്ടുകളിലാണ് അതിഷി വിജയം ഉറപ്പിച്ചത്.
അതിഷിയും ബിദുരിയും തമ്മിലുള്ള പോരാട്ടം രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും ആകർഷിച്ചിരുന്നു. 2024 സെപ്റ്റംബറിലാണ് ഡൽഹി മുഖ്യമന്ത്രിയായി അതിഷി അധികാരത്തിലേക്ക് എത്തിയത്. മദ്യനയ അഴിമതിയെ തുടർന്ന് അരവിന്ദ് കെജ്രിവാൾ സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് അതിഷി മുഖ്യമന്ത്രിയാവുകയായിരുന്നു.2025ലെ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടാം തവണയാണ് അതിഷി കൽക്കാജിയിൽ നിന്നും ജനവിധി തേടുന്നത്. 2013ലാണ് അതിഷി എ.എ.പിയിലേക്ക് എത്തുന്നത്. 2015ൽ മധ്യപ്രദേശിൽ നടന്ന ജലസത്യാഗ്രഹത്തിലൂടെയാണ് അവർ ശ്രദ്ധേയയാകുന്നത്. 2019ലായിരുന്നു അതിഷിയുടെ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടം.
ലോക്സഭ തെരഞ്ഞെടുപ്പിൽ ഈസ്റ്റ് ഡൽഹിയിൽ നിന്നും മത്സരിച്ച അതിഷിയെ ബി.ജെ.പിയിലെ ഗൗതം ഗംഭീർ തോൽപ്പിച്ചു. 2020ലെ നിയമസഭ തെരഞ്ഞെടുപ്പിലൂടെ അവർ തിരിച്ചു വന്നു. കൽക്കാജിയിൽ 11,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അതിഷി ജയിച്ചത്.