Tuesday, May 13, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബിരുദ സർട്ടിഫിക്കറ്റ് പ്രധാനമ​ന്ത്രിയുടെ സ്വകാര്യത; ജിജ്ഞാസയുടെ പേരിൽ അത് കാണണമെന്ന് ആവശ്യപ്പെടരുത് -ഡൽഹി യൂനിവേഴ്സിറ്റി കോടതിയിൽ

ബിരുദ സർട്ടിഫിക്കറ്റ് പ്രധാനമ​ന്ത്രിയുടെ സ്വകാര്യത; ജിജ്ഞാസയുടെ പേരിൽ അത് കാണണമെന്ന് ആവശ്യപ്പെടരുത് -ഡൽഹി യൂനിവേഴ്സിറ്റി കോടതിയിൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയു​ടെ ബിരുദ സർട്ടിഫിക്കറ്റ് അദ്ദേഹത്തിന്റെ സ്വകാര്യ വിവരം ആണെന്നും ജിജ്ഞാസയോടെ അത് പുറത്തു കാണണമെന്ന് പറയുന്നതിൽ അർഥമില്ലെന്നുമുള്ള വിചിത്ര വാദവുമായി ഡൽഹി യൂനിവേഴ്സിറ്റി ഡൽഹി ഹൈ കോടതിയിൽ.പ്രധാനമന്ത്രി മോദി ഉൾപ്പെടെ 1978ൽ ബി.ഐ പരീക്ഷ പാസായ എല്ലാ വിദ്യാർഥികളുടെയും രേഖകൾ പരിശോധിക്കാൻ അനുമതി നൽകുന്ന 2016 ഡിസംബർ 21ലെ കേന്ദ്ര വിവരാവകാശ കമീഷൻ(സി.ഐ.സി) ഉത്തരവിനെതിരെ നൽകിയ ഹരജിയിലാണ് ഡൽഹി യൂനിവേഴ്സിറ്റിയുടെ മറുപടി. ഡൽഹി സർവകാലാശാലയെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായത്. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകാൻ ബാധ്യതയുണ്ട്. എന്നാൽ ആരുടെയും ജിജ്ഞാസയുടെ പേരിൽ വിവരങ്ങൾ നൽകാൻ കഴിയില്ലെന്നും തുഷാർ മേത്ത ചൂണ്ടിക്കാട്ടി.

‘എനിക്ക് ജിജ്ഞാസയുണ്ട് എന്ന ഒറ്റക്കാരണത്താൽ മൂന്നാമതൊരാളുടെ വിശദാംശങ്ങൾ വേണമെന്ന് പറയാൻ കഴിയില്ല. പൊതുതാൽപര്യമുള്ളതല്ലെങ്കിൽ സ്വകാര്യ സ്വഭാവമുള്ള വിവരങ്ങൾ പുറത്ത് വിടുന്നത് തടയാൻ സർവകലാശാല ബാധ്യസ്ഥരാണ്. വിദ്യാഭ്യാസ യോഗ്യത ഒരാളുടെ സ്വകാര്യ വിവരമായാണ് കണക്കാക്കുന്നത്. ഇക്കാര്യത്തിൽ വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുകയാണ്. വിദ്യാർഥികളുടെ ബിരുദങ്ങളും മാർക്ക് ഷീറ്റുകളും അവരുടെ സ്വകാര്യ വിവരങ്ങളാണ്. ഡൽഹി യൂനിവേഴ്സിറ്റി ആ വിവരങ്ങൾ വിശ്വാസ്യതയോടെ സംരക്ഷിക്കുന്നു. അതിനാൽ ആരുടെയെങ്കിലും ജിജ്ഞാസയുടെ പുറത്ത് അത്തരം വിവരങ്ങൾ പുറത്തുവിടുന്നത് ശരി​യ​ല്ല’-തുഷാർ മേത്ത കോടതിയിൽ വാദിച്ചു.

പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങൾ ​അന്വേഷിക്കാൻ ഗുജറാത്ത് സർവകലാശാലയോട് നിർദേശിച്ച സി.ഐ.സി ഉത്തരവ് റദ്ദാക്കാനുള്ള ഗുജറാത്ത് ഹൈകോടതിയുടെ 2023ലെ വിധിയെയും മേത്ത കോടതിയിൽ പരാമർശിച്ചു.അതേസമയം, ആളുകൾ തീരുമാനമെടുക്കുന്നത് പോലും ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും വിവാഹ തീരുമാനങ്ങൾ പോലും അവർ ബിരുദധാരിയാമോ അല്ലയോ എന്നതിനെ അടിസ്ഥാനമാക്കിയാണെന്നും അതിനാൽ ബിരുദത്തെ കുറിച്ചുള്ള വിവരങ്ങൾ പുനഃപ്രസിദ്ധീകരിക്കൽ ഒരിക്കലും സ്വകാര്യ വിവരങ്ങൾ ചോർത്തൽ ആവില്ലെന്നും ഡൽഹി യൂനിവേഴ്സിറ്റിയിൽ നിന്ന് വിവരങ്ങൾ തേടിയ ആർ.ടി.ഐ അപേക്ഷകന് വേണ്ടി ഹാജരായ സഞ്ജയ് ഹെഗ്ഡെ വാദിച്ചു.

ഒരാൾ ഒരു പരീക്ഷ പാസായാലും പരാജയപ്പെട്ടാലും അത് അറിയാൻ തീർച്ചയായും പൊതുജനങ്ങൾക്ക് താൽപര്യമുണ്ട്. യോഗ്യത ആവശ്യമുള്ള ഓഫിസുകളും അല്ലാത്ത ഓഫിസുകളും ഉണ്ടാകാം. ആസ്തികളും ബാധ്യതകളും ഉൾപ്പെടെ നിരവധി കാര്യങ്ങൾ വെളിപ്പെടുത്തേണ്ടതുണ്ട്.ഒരു വ്യക്തിയുടെ അക്കാദമിക് യോഗ്യതയുടെ കാര്യവും അങ്ങനെയാണെന്നും ഹെഗ്ഡെ കൂട്ടിച്ചേർത്തു.കോടതി വിഷയം പരിഗണിക്കുന്നത് ഫെബ്രുവരി 19ലേക്ക് മാറ്റി. മോദി 1978ൽ ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദം നേടിയെന്നാണ് പറയുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com