കണ്ണൂർ: സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ഇ പി ജയരാജനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി. പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കൂടിക്കാഴ്ചയിൽ ഇ പി ജയരാജന് ജാഗ്രതക്കുറവുണ്ടായി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ ഇ പി ക്രിസ്റ്റൽ ക്ലിയറാണെന്നും മുഖ്യമന്ത്രി മറുപടിയിൽ അസന്നിഗ്ധമായി ചൂണ്ടിക്കാണിച്ചു.
നേരത്തെ സമ്മേളനത്തിൻ്റെ പൊതുചർച്ചയിൽ ഇ പി ജയരാജനെതിരെ പ്രതിനിധികൾ വിമർശനം ഉന്നയിച്ചിരുന്നു. പി പി ദിവ്യയ്ക്ക് എതിരെ എടുത്ത അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് ഉയർന്ന ചർച്ചകൾക്കും മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു.
അദ്ധ്യാത്മ രാമായണത്തിലെ വരികൾ ഉദ്ധരിച്ചായിരുന്നു ദിവ്യക്ക് എതിരായ മുഖ്യമന്ത്രിയുടെ വിമർശനം. ‘താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താൻ അനുഭവിച്ചീടുകെന്നേ വരൂ’ എന്ന് ദിവ്യയെ വിമർശിച്ചു കൊണ്ട് മുഖ്യമന്ത്രി മറുപടി പറഞ്ഞു. അതേസമയം, ദിവ്യയെ പൂർണ്ണമായും മുഖ്യമന്ത്രി തള്ളിയതുമില്ല. ദിവ്യ ഒരു ദിവസം കൊണ്ട് ഉണ്ടായ നേതാവല്ല. ദീർഘകാലത്തെ അനുഭവത്തിലൂടെയാണ് നേതാവ് ഉണ്ടാവുന്നതെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി ഒരാളെയും അവസാനിപ്പിക്കാനല്ല സംഘടനാ നടപടിയെന്നും വ്യക്തമാക്കി. ആ സഖാവിന് തിരിച്ച് വരാൻ ഇനിയും അവസരമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മനുതോമസ് വിഷയത്തിൽ പി ജയരാജന് നേരെയും മുഖ്യമന്ത്രി രൂക്ഷ വിമർശനമാണ് നടത്തിയത്.