ഗൂഗിളിൽനിന്ന് രാജി പ്രഖ്യാപിച്ച് ആൻഡ്രോയിഡ് മുൻ സുരക്ഷാ ഡയറക്ടർ റെനി മെയ്ഹോഫർ. പെന്റഗണുമായുള്ള ഗൂഗിളിന്റെ എഐ ഇടപാടിൽ പ്രതിഷേധിച്ചാണ് രാജി. കമ്പനിയുടെ ധാർമ്മിക അടിത്തറ മാനേജ്മെന്റ് നഷ്ടപ്പെടുത്തിയിരിക്കുന്നു എന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
ഗൂഗിളിന്റെ ജെമിനി എഐ രഹസ്യ സൈനിക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ പെന്റഗണിനെ അനുവദിക്കാനുള്ള കമ്പനിയുടെ തീരുമാനമാണ് മെയ്ഹോഫറിന്റെ എതിർപ്പിന് പിന്നിലെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ടു ചെയ്യുന്നു. യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന യുഎസ് സൈന്യത്തിനുവേണ്ടി പരോക്ഷമായി പോലും പ്രവർത്തിക്കില്ലെന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവിട്ട കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആർക്കെങ്കിലും ബോധപൂർവ്വം ദ്രോഹം ചെയ്യുക എന്നത് ഉൾക്കൊള്ളാൻ കഴിയാത്തതും ആഗ്രഹിക്കാത്തതുമായ ഒന്നാണെന്നും അദ്ദേഹം പറയുന്നു.
ട്രംപ് ഭരണകൂടം അടുത്തിടെ യുദ്ധകാര്യ വകുപ്പ് എന്ന് പുനർനാമകരണം ചെയ്ത പ്രതിരോധ വകുപ്പുമായി ഗൂഗിൾ കഴിഞ്ഞ ഏപ്രിൽ അവസാനമാണ് കരാറിൽ ഏർപ്പെട്ടത്. പെന്റഗണിന് അതിന്റെ രഹസ്യ സംവിധാനങ്ങളിൽ ഗൂഗിൾ ജെമിനി ഏതൊരു നിയമപരമായ ആവശ്യത്തിനും ഉപയോഗിക്കാൻ അനുമതി നൽകുന്നതായിരുന്നു കരാർ. സമാനമായ കരാറിൽ സാം ഓൾട്ട്മാന്റെ ഓപ്പൺ എഐയും ഇലോൺ മസ്കിന്റെ എക്സ്എഐയും ഏർപ്പെട്ടിരുന്നു.
കരാറിലെ വാചകങ്ങളാണ് മെയ്ഹോഫറിനെ പ്രകോപിപ്പിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. ‘യുഎസ് യുദ്ധകാര്യ വകുപ്പുമായി ഗൂഗിൾ കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ്. ഇത്തരം കാറുകളിൽ പറയുന്ന ഏതൊരു ‘നിയമപരമായ ആവശ്യവും’ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നത് ആയിരിക്കുമെന്ന് ആവർത്തിച്ച് തെളിയിക്കപ്പെട്ടിട്ടുളളതാണ്. തീരുമാനങ്ങൾ ചർച്ചകളൊന്നും നടത്താതെ ഉയർന്ന തലങ്ങളിൽ എടുത്തതാണ്. ഇതൊന്നും കമ്പനിക്കുള്ളിൽ ചർച്ച ചെയ്യുകയോ ആശയവിനിമയം നടത്തുകയോ ചെയ്യുന്നില്ല.’- അദ്ദേഹം ആരോപിക്കുന്നു.
2019 വരെ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിന്റെ സുരക്ഷാ ടീമിനെ നയിച്ചിരുന്ന എൻജിനിയറാണ് അദ്ദേഹം. പിന്നീട് ഓസ്ട്രിയയിലേക്ക് മാറ്റിയ അദ്ദേഹം മറ്റൊരു ചുമതലയിലേക്ക് മാറി. പിന്നീട് അദ്ദേഹം പ്രിൻസിപ്പൽ സോഫ്റ്റ്വെയർ എഞ്ചിനീയർ പോസ്റ്റിലേക്കും മാറിയിരുന്നു. അദ്ദേഹം അടക്കമുള്ളവർ ഒപ്പുവെച്ച ഒരു തുറന്ന കത്ത് നേരത്തെ ഒരു പെന്റഗൺ കരാർ ഉപേക്ഷിക്കാൻ ഗൂഗിളിനെ പ്രേരിപ്പിച്ചിരുന്നു. അന്ന് ഗൂഗിൾ സിഇഓ സുന്ദർ പിച്ചൈയുടെ എഐ തത്വങ്ങളിൽനിന്ന് ആയുധങ്ങളെയും നിരീക്ഷണ സംവിധാനങ്ങളെയും ഒഴിവാക്കിയിരുന്നു.
അതിനിടെ, മെയ്ഹോഫർ മാത്രമല്ല ഇത്തവണയും 560-ൽ അധികം ജീവനക്കാർ സുന്ദർ പിച്ചൈയോട് ചർച്ചകളിൽ നിന്ന് പിന്മാറണമെന്ന് അഭ്യർത്ഥിക്കുന്ന ഒരു തുറന്ന കത്തിൽ ഒപ്പുവെച്ചിരുന്നു. എഐ സാങ്കേതികവിദ്യ വളരെ ദോഷകരമായ രീതികളിൽ ഉപയോഗിക്കപ്പെട്ടേക്കാം എന്ന് അവർ മുന്നറിയിപ്പ് നൽകി. എന്നാൽ കമ്പനി ദേശീയ സുരക്ഷയെ പിന്തുണയ്ക്കുന്നതിൽ അഭിമാനിക്കുന്നു എന്ന തരത്തിലായിരുന്നു ഗൂഗിളിന്റെ പ്രതികരണം.
Leave a Comment
Your comment will be visible after admin approval.