വാഷിംങ്ടൺ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണായകമായ വ്യാപാര കരാർ ചർച്ചകൾക്കായി ഇന്ത്യൻ പ്രതിനിധി സംഘം വാഷിംങ്ടണിലെത്തി. ഏപ്രിൽ 20 മുതൽ 22 വരെ മൂന്ന് ദിവസങ്ങളിലായാണ് ഉന്നതതല ചർച്ചകൾ നടക്കുന്നത്. വാണിജ്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ദർപൻ ജെയിന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
ഫെബ്രുവരിയിൽ ഇരുരാജ്യങ്ങളും അംഗീകരിച്ച പ്രാഥമിക ധാരണാപത്രത്തിന് നിയമപരമായ അന്തിമരൂപം നൽകുക എന്നതാണ് ഈ സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടക്കുന്ന ആദ്യത്തെ നേരിട്ടുള്ള ചർച്ചയാണിത്. അമേരിക്കൻ സുപ്രീം കോടതിയുടെ ചില വിധികൾ, എല്ലാ വ്യാപാര പങ്കാളികൾക്കും ഏകീകൃതമായ 10% താരിഫ് ബാധകമാക്കിയതോടെ ഇറക്കുമതി തീരുവകളിൽ വന്ന മാറ്റങ്ങൾ ഇന്ത്യയെ ബാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് നേരത്തെ ലഭിച്ചിരുന്ന മുൻഗണന നിലനിർത്താനാവശ്യമായ ‘റീകാലിബ്രേഷൻ’ ഇന്ത്യ ചർച്ചയിൽ ആവശ്യപ്പെടും.
അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ കൂടുതൽ സൗകര്യങ്ങൾ വേണമെന്ന് യു.എസ് ആവശ്യപ്പെട്ടേക്കാം.ഓയിൽ, വൈൻ, സ്പിരിറ്റ്സ്, ഉണങ്ങിയ പഴങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ കുറക്കാനോ ഒഴിവാക്കാനോ നിർദേശം നൽകിയേക്കാം.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഊർജ്ജം, വിമാനങ്ങൾ , അത്യാധുനിക സാങ്കേതികവിദ്യ,ലോഹങ്ങൾ എന്നിവക്കായി അമേരിക്കയിൽ നിന്ന് ഏകദേശം 500 ബില്യൺ ഡോളറിന്റെ സാധനങ്ങൾ വാങ്ങാൻ ഇന്ത്യ താൽപര്യം അറിയിച്ചിട്ടുണ്ട്. റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി കുറച്ച് അമേരിക്കൻ ഊർജ്ജ വിപണിയെ കൂടുതൽ ആശ്രയിക്കുന്ന കാര്യവും ചർച്ചയിലുണ്ട്. ഇരുരാജ്യങ്ങളുടെയും സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന ഘട്ടമായി ഇതിനെ വിലയിരുത്തപ്പെടുന്നു.



