ന്യൂഡൽഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ വന്‍ രക്ഷാ ദൗത്യത്തിനൊരുങ്ങി ഇന്ത്യ. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യയുടെ വ്യോമസേന വിമാനങ്ങള്‍ നേപ്പാളില്‍ എത്തിയിട്ടുണ്ട്. മിഗ് 17, ധ്രുവ് ഹെലികോപ്റ്ററുകള്‍ അടക്കം സജ്ജമാണെന്ന് ഇന്ത്യ അറിയിച്ചു. പ്രളയത്തില്‍ മലയാളികള്‍ അടക്കം 133 ഇന്ത്യക്കാരെ കാണാതായിട്ടുണ്ട്. വിനോദസഞ്ചാരികളെയാണ് കൂടുതലായും കാണാതായത്.
ഇതിനിടെ ഇന്ത്യ 10 ടൺ മാനുഷിക സഹായവും അവശ്യ മരുന്നുകളും നേപ്പാളിലേക്ക് അയച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. ഇന്ത്യൻ വ്യോമസേനയുടെ (IAF) C-130J വിമാനത്തിലാണ് സഹായസാമഗ്രികൾ എത്തിച്ചത്. താൽക്കാലിക അഭയകേന്ദ്രങ്ങൾ, പുതപ്പുകൾ, ശുചിത്വ കിറ്റുകൾ, സൗരോർജ വിളക്കുകൾ, മരുന്നുകൾ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കുള്ള സാമഗ്രികളാണ് സഹായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടും ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവരോടും ഞങ്ങളുടെ ചിന്തകളും അനുശോചനവും പങ്കുവെക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ നേപ്പാളിനും അവിടുത്തെ ജനങ്ങൾക്കുമൊപ്പം ഉറച്ചുനിൽക്കുന്നു’ എന്നായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രി എക്സിൽ കുറിച്ചത്.
Leave a Comment
Your comment will be visible after admin approval.