തിരുവനന്തപുരം: ലേഖന വിവാദത്തിൽ നിലപാട് മയപ്പെടുത്തി കോണ്‍ഗ്രസ് എംപി ശശി തരൂർ. സ്റ്റാർട്ടപ്പ് മേഖലയിൽ നേടിയ വികസനത്തെ കുറിച്ച് മാത്രമാണ് ലേഖനത്തിൽ പറഞ്ഞത്. കേരളം ഇപ്പോഴും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. സ്റ്റാർട്ടപ്പ് വളർച്ചയ്ക്ക് തുടക്കം കുറിച്ചത് ഉമ്മൻ ചാണ്ടി സർക്കാരെന്നും യുഡിഎഫ് കാലത്തെ വികസനം എല്‍ഡിഎഫ് സർക്കാർ സ്വഭാവികമായി മുന്നോട്ട് കൊണ്ടുപോയെന്നും തരൂർ ഫേസ്ബുക്ക് പേജിലൂടെ വിശദീരകരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
ഇന്ത്യൻ എക്സ്പ്രസിലെ എന്റെ ലേഖനത്തെക്കുറിച്ചുള്ള വിവാദം അല്പം അതിശയിപ്പിച്ചു. ഞാൻ ഈ ലേഖനം കേരളത്തിലെ ഒരു എംപി എന്ന നിലയിൽ ഒരു പ്രത്യേക വിഷയത്തെ കുറിച്ചാണ് എഴുതിയത് – സ്റ്റാർട്ടപ്പ് മേഖലയുടെ വളർച്ചയിലൂടെ കാണുന്ന വ്യവസായപരിസ്ഥിതിയിലെ മാറ്റം എന്നത് മാത്രം- ഒരു കോൺഗ്രസ്സുകാരൻ എന്ന നിലയിൽ തന്നെ ഇതിന് തുടക്കം കുറിച്ചത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണെന്ന് ഞാൻ അഭിമാനത്തോടെ പറയാൻ ഈ അവസരം വിനിയോഗിക്കുന്നു. സ്റ്റാർട്ടപ്പ് വില്ലേജിനെയും സംസ്ഥാനത്തിന്റെ സ്റ്റാർട്ടപ്പ് മിഷനെയും അദ്ദേഹം ആരംഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ വികസിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സർക്കാർ അതിനെ സ്വാഭാവികമായി മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്.