തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് ആത്മഹത്യ ചെയ്തത സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൂജപ്പുര പൊലീസ്. ആനന്ദിന്റെ ആത്മഹത്യ കുറിപ്പിൽ പേര് പരാമർശിക്കുന്നവരുടെ മൊഴി രേഖപ്പെടുത്തും. ആത്മഹത്യക്ക് കാരണമായതിൽ ഇവരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും സമ്മർദ്ദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും.
തൃക്കണ്ണാപുരത്ത് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനമെടുത്തപ്പോൾ ആർഎസ്എസ്- ബിജെപി പ്രവർത്തകരുടെ ഭാഗത്തുനിന്ന് താങ്ങാവുന്നതിലും അപ്പുറം സമ്മർദ്ദം ഉണ്ടായെന്നാണ് സുഹൃത്തുക്കൾക്ക് അയച്ച വാട്സ്ആപ് സന്ദേശത്തിൽ ആനന്ദ് വ്യക്തമാക്കിയിരുന്നത്. ആനന്ദിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. രാവിലെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്യും. അതിനുശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ.



