ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ ഇപ്പോൾ തന്നെ സ്വന്തം നിലയിൽ പ്രവർത്തിച്ചുതുടങ്ങിയെന്ന് ബ്രിട്ടീഷ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും എ.ഐ. രംഗത്തെ പ്രഗത്ഭനുമായ സ്റ്റുവർട്ട് റസ്സൽ. ഒരു സോഫ്റ്റ്‌വേർ ഡെവലപ്പറെ എ.ഐ. പ്രതികാരബുദ്ധിയോടെ അപകീർത്തിപ്പെടുത്തിയ സംഭവവും അദ്ദേഹം എടുത്തുപറഞ്ഞു.
എൻ.ഡി.ടി.വി. സംഘടിപ്പിച്ച ഇന്ത്യ എ.ഐ. സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.സി. ബെർക്കിലിയിലെ കമ്പ്യൂട്ടർ സയൻസ് പ്രൊഫസറും ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സേഫ് ആൻഡ് എത്തിക്കൽ എ.ഐ.യുടെ പ്രസിഡന്റുമാണ് റസ്സൽ.
കോഡുകളുടെ ഗുണനിലവാര പരിശോധന നടത്തുന്ന ഒരു പൈത്തൺ റെപ്പോസിറ്ററി (Python repository) നടത്തുന്ന ഒരാൾ, ഒരു എ.ഐ. സംവിധാനം സമർപ്പിച്ച കോഡ് നിരസിച്ചൊരു സംഭവമുണ്ടായി,” റസ്സൽ പറയുന്നു. “താൻ സമർപ്പിച്ച കോഡ് സ്വീകരിക്കാത്തതിലുള്ള പ്രതികാരമായി ആ വ്യക്തിയെ അപകീർത്തിപ്പെടുത്തിക്കൊണ്ട് എ.ഐ. സിസ്റ്റം ഒരു പരസ്യ പോസ്റ്റ് എഴുതി. അദ്ദേഹത്തെക്കുറിച്ച് മോശമായ പല കാര്യങ്ങളും അതിൽ ഉൾപ്പെടുത്തിയിരുന്നു.
പൈത്തൺ പ്ലോട്ടിങ് ലൈബ്രറിയായ മാറ്റ്‌പ്ലോട്ട്‌ലിബിന്റെ (Matplotlib) വോളന്റിയർ മെയിന്റയിനറായ സ്കോട്ട് ഷാംബോഗുമായി ബന്ധപ്പെട്ടാണ് ഈ സംഭവം. എം.ജെ. രത്‌ബൺ (MJ Rathbun) അല്ലെങ്കിൽ ഓപ്പൺ ക്ലോ (OpenCLaw) എന്ന് അറിയപ്പെടുന്ന സ്വയംനിയന്ത്രിത എഐ ഏജന്റ് സമർപ്പിച്ച കോഡ് ഷാംബോഗ് നിരസിക്കുകയായിരുന്നു.
തൊട്ടുപിന്നാലെ, ഷാംബോഗിനെ ഉദ്ദേശശുദ്ധിയെ കടന്നാക്രമിച്ചുള്ള ഒരു ബ്ലോഗ് പോസ്റ്റ് എഐ ബന്ധിത അക്കൗണ്ട് പ്രസിദ്ധീകരിച്ചു. ഈഗോയും ഭയവും കാരണമാണ് അദ്ദേഹം കോഡ് നിരസിച്ചതെന്നും അദ്ദേഹം തടസം നിൽക്കുകയാണെന്നും മുൻവിധിയോടുകൂടിയാണ് പ്രവർത്തിക്കുന്നതെന്നും പോസ്റ്റിൽ ആരോപിച്ചു. വിമർശനം ശക്തമായതോടെ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തു.
വലിയൊരു മാറ്റത്തെയാണ് ഈ സംഭവം കാണിക്കുന്നതെന്ന് റസൽ പറയുന്നു. ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല, എഐ സംവിധാനങ്ങളുടെ നിർമാതാക്കൾക്കുപോലും അവയെക്കുറിച്ച് പൂർണ്ണമായ ധാരണയില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യരെക്കാൾ ബുദ്ധിശക്തിയുള്ള യന്ത്രങ്ങൾ നിർമ്മിക്കാനാണ് പ്രമുഖ എഐ കമ്പനികൾ പരസ്യമായി ലക്ഷ്യമിടുന്നതെന്നും, ഈ ലക്ഷ്യം വലിയ അപകടസാധ്യതകൾ നിറഞ്ഞതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യന്ത്രങ്ങൾ എന്നെങ്കിലും നമ്മുടെ “പരിമിതമായ ശേഷികളെ മറികടന്നേക്കാം” എന്ന അലൻ ട്യൂറിങ്ങിന്റെ 1951-ലെ പ്രവചനം റസൽ ഉദ്ധരിച്ചു. എഐയ്ക്ക് മേൽ എങ്ങനെ നിയന്ത്രണം നിലനിർത്താം എന്നതിൽ മനുഷ്യവംശത്തിന് ഇന്നും ഉത്തരമില്ലെന്നും നിയന്ത്രണം നഷ്ടപ്പെടുന്ന ഘട്ടത്തിലാണ് ഇന്ന് നാം എന്നാണ് തോന്നുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.



