ലണ്ടൻ: യുകെയിലെ അഞ്ചുലക്ഷത്തോളം സന്നദ്ധപ്രവർത്തകരുടെ രഹസ്യ ആരോഗ്യവിവരങ്ങൾ ചൈനീസ് വെബ്സൈറ്റായ അലിബാബയിൽ വിൽപ്പനയ്ക്ക് വെച്ചതായി യുകെ സർക്കാർ സ്ഥിരീകരിച്ചു. യുകെ ബയോബാങ്ക് പ്രോജക്റ്റിലെ അംഗങ്ങളുടെ വിവരങ്ങളാണ് കഴിഞ്ഞയാഴ്ച മൂന്ന് വ്യത്യസ്ത ലിസ്റ്റിങ്ങുകളിലായി അലിബാബയിൽ വില്പനയ്ക്ക് (വിൽപ്പനയ്ക്ക്) കണ്ടെത്തിയത്.
സാങ്കേതികവകുപ്പ് മന്ത്രി ഇയാൻ മുറെയുടെ നേതൃത്വത്തിൽ ചൈനീസ് സർക്കാരുമായും അലിബാബയുമായും സംസാരിക്കുകയും തുടർന്ന് ഈ വിവരങ്ങൾ വെബ്സൈറ്റിൽനിന്ന് നീക്കം ചെയ്യുകയും ചെയ്തു. അലിബാബയിലൂടെ ഈ ഡേറ്റ ആരും വാങ്ങിയിട്ടില്ലെന്നാണ് നിലവിൽ കരുതുന്നത്. ഈ വിഷയം ഗൗരവമായെടുക്കുകയും വേഗത്തിൽ നടപടി സ്വീകരിക്കുകയും ചെയ്ത ചൈനീസ് ഭരണകൂടത്തിന് മന്ത്രി മുറെ നന്ദി രേഖപ്പെടുത്തി.
ജനിതകശ്രേണികൾ, ബ്രെയിൻ സ്കാനുകൾ, രക്തസാമ്പിളുകൾ, രോഗനിർണയരേഖകൾ തുടങ്ങിയ അതീവ നിർണായകവിവരങ്ങൾ ഉൾപ്പെടുന്നതാണ് യുകെ ബയോബാങ്ക് ഡേറ്റ. വ്യക്തികളുടെ പേരുകളോ മേൽവിലാസങ്ങളോ കൃത്യമായ ജനനത്തീയതിയോ ഇതിൽ ഉൾപ്പെടുന്നില്ല. അതിനാൽ ഈ വിവരങ്ങൾ ആരുടേതെന്ന് തിരിച്ചറിയാനാവില്ല. എങ്കിലും ഇത് കടുത്ത സ്വകാര്യതാഭീഷണി ഉയർത്തുന്നുണ്ട്. കഴിഞ്ഞമാസം ചോർന്ന സമാനമായ മറ്റൊരു ഡേറ്റയിൽനിന്ന് ഒരു വ്യക്തിയുടെ വിവരങ്ങൾ കൃത്യമായി കണ്ടെത്താൻ ഗാർഡിയൻ പത്രത്തിന് കഴിഞ്ഞിരുന്നു.
2024 മുതൽ സുരക്ഷയുടെ ഭാഗമായി ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്ഫോമിലാണ് ഗവേഷകർ വിവരങ്ങൾ വിശകലനം ചെയ്യേണ്ടിയിരുന്നത്. ഗവേഷകർ ഡേറ്റ ഡൗൺലോഡ് ചെയ്യരുതെന്ന് വ്യവസ്ഥയുണ്ടെങ്കിലും, ഇത് തടയാൻ സാങ്കേതികമായ യാതൊരു തടസ്സങ്ങളും ബയോബാങ്ക് ഏർപ്പെടുത്തിയിരുന്നില്ല.
സംഭവത്തെത്തുടർന്ന്, ഡേറ്റാചോർച്ചയുടെ ഉറവിടമെന്ന് കണ്ടെത്തിയ മൂന്ന് ഗവേഷണസ്ഥാപനങ്ങളുടെ ബയോബാങ്കിലേക്കുള്ള പ്രവേശനം സർക്കാർ റദ്ദാക്കി. കൂടാതെ ബയോബാങ്കിലെ എല്ലാ വിവരങ്ങളിലേക്കുമുള്ള ആക്സസ് താല്കാലികമായി (താത്കാലികമായി) നിർത്തിവെച്ചു.
സംഭവത്തിൽ യുകെ ബയോബാങ്ക് ചീഫ് എക്സിക്യൂട്ടീവ് പ്രൊഫ. റോറി കോളിൻസ് ക്ഷമാപണം നടത്തി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സാങ്കേതികവിദ്യയും അതിന്റെ പ്രവർത്തനങ്ങളും നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡേറ്റ ഡൗൺലോഡ് ചെയ്യുന്നത് പൂർണമായി തടയാനുള്ള പുതിയ പരിഷ്കാരങ്ങൾ വരുത്തുന്നതിനായി റിസർച്ച് പ്ലാറ്റ്ഫോം അടുത്ത മൂന്നാഴ്ചത്തേക്ക് ഓഫ്ലൈനാക്കിയിട്ടുണ്ടെന്നും കോളിൻസ് അറിയിച്ചു.



