ന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ഏപ്രിൽ ഒന്നുമുതൽ ക്യാഷ് പേയ്മെന്റ് ഒഴിവാക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോർട്ട്. 2026 ഏപ്രിൽ ഒന്നുമുതൽ ഇത് നിലവിൽവന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇനിമുതൽ ഉപയോക്താക്കൾക്ക് ഫാസ്ടാഗ് വഴിയോ യുപിഐ വഴിയോ മാത്രമേ ടോൾ നൽകാൻ സാധിക്കൂ. നിലവിൽ 98 ശതമാനത്തോളം ടോൾ ശേഖരിക്കുന്നത് ഫാസ്ടാഗ് വഴിയാണ്. ബാക്കിയുള്ളവ യുപിഐയോ ക്യാഷ് പേയ്മെന്റോ ആയാണ് ലഭിക്കുന്നത്. ഇത് പൂർണമായും ഡിജിറ്റൽ പേയ്മെൻറിലേക്ക് മാറ്റാനാണ് തീരുമാനം.
ടോൾ പ്ലാസകളുടെ വിശ്വാസ്യത വർധിപ്പിക്കാനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്ന് എൻഎച്ച്എഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫാസ്ടാഗ് ഉപയോഗിക്കുന്നതിലൂടെ ടോൾ പ്ലാസകളിലൂടെ തടസ്സമില്ലാത്ത യാത്ര സാധ്യമാകും. പണമടക്കുമ്പോഴുണ്ടാകുന്ന തിരക്ക്, കാത്തിരിപ്പ് എന്നിവ സുഗമമായ യാത്രയെ ബാധിക്കുന്നുവെന്നും എൻഎച്ച്എഐ ചൂണ്ടിക്കാട്ടുന്നു.
2022-23 സാമ്പത്തിക വർഷത്തിൽ ഫാസ്ടാഗ് നടപ്പിലാക്കിയ ടോൾ പ്ലാസകളിലെ ശരാശരി കാത്തിരിപ്പ് സമയം 734 സെക്കൻഡിൽനിന്ന് 47 സെക്കൻഡ് ആയി കുറഞ്ഞുവെന്ന് നേരത്തെ ദേശീയപാതാ അതോറിറ്റി പറഞ്ഞിരുന്നു. 2026 അവസാനത്തോടെ എല്ലാ ടോൾ പ്ലാസകളിലും തടസമില്ലാത്ത യാത്ര സാധ്യമാകുമെന്നും ദേശീയപാതാ അതോറിറ്റി പറയുന്നു.



