പി പി ചെറിയാൻ
ഷ്രീവ്പോർട്ട് (ലൂസിയാന): അമേരിക്കയിലെ ലൂസിയാനയിൽ സ്വന്തം മക്കളടക്കം എട്ട് കുട്ടികളെ പിതാവ് വെടിവെച്ചു കൊന്നു. ഞായറാഴ്ച പുലർച്ചെ ശ്രീവ്പോർട്ടിലെ രണ്ട് വീടുകളിലായി നടന്ന അക്രമത്തിൽ രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. പ്രതിയായ ഷമർ എൽക്കിൻസ് പിന്നീട് പോലീസ് പിന്തുടരുന്നതിനിടെ കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ട കുട്ടികൾക്ക് ഒരു വയസ്സു മുതൽ 12 വയസ്സു വരെയാണ് പ്രായം. ഇതിൽ ഏഴ് പേർ പ്രതിയുടെ സ്വന്തം മക്കളാണ്. ഒരു കുട്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീടിന്റെ മുകളിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി.
ഭാര്യയുമായുള്ള തർക്കത്തെത്തുടർന്നുണ്ടായ കുടുംബകലഹമാണ് കൂട്ടക്കൊലയിൽ കലാശിച്ചത്. പ്രതി ആദ്യം ഒരു സ്ത്രീയെ വെടിവെച്ച ശേഷം രണ്ടാമത്തെ വീട്ടിലെത്തി കുട്ടികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
കൃത്യത്തിന് ശേഷം കാർ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച ഷമറിനെ പോലീസ് പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് അയാൾ കൊല്ലപ്പെട്ടത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ അമേരിക്കയിൽ നടക്കുന്ന ഏറ്റവും വലിയ കൂട്ടക്കൊലപാതകങ്ങളിൽ ഒന്നാണിത്. ലൂസിയാന ഗവർണറും യുഎസ് ഹൗസ് സ്പീക്കറും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.



