ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കുന്നതിൽ ഇന്ത്യയ്ക്ക് വലിയ പങ്കുവഹിക്കാൻ കഴിഞ്ഞേക്കുമെന്ന സൂചന നൽകി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. അതേസമയം ‘മധ്യസ്ഥത’ എന്ന വാക്ക് അദ്ദേഹം ഉപയോഗിച്ചില്ല. “ഇന്ത്യ ശ്രമിച്ചിട്ടുണ്ട്… പക്ഷേ എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട്. നാളെ ഇന്ത്യ ഈ വിഷയത്തിൽ ഇന്ത്യയുടേതായ പങ്ക് വഹിക്കുകയും വിജയം നേടുകയും ചെയ്യുന്ന സമയം വന്നേക്കാം. ഈ സാധ്യതയെ തള്ളിക്കളയാൻ കഴിയില്ല. പ്രധാനമന്ത്രി ഇരുപക്ഷത്തോടും യുദ്ധം അവസാനിപ്പിക്കാൻ അഭ്യർഥിച്ചിട്ടുണ്ട്. നയതന്ത്രപരമായ കാര്യങ്ങളിൽ നമ്മുടെ പ്രധാനമന്ത്രിയ്ക്ക് വളരെ സന്തുലിതമായ സമീപനമാണുള്ളത്,” പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ സമാധാനം സ്ഥാപിക്കുന്നതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടോ എന്ന ചോദ്യത്തോട് രാജ്നാഥ് സിങ് പ്രതികരിച്ചു.
ഇന്ത്യയുടെ സന്തുലിതമായ നയതന്ത്രസമീപനം രാജ്നാഥ് സിങ് എടുത്തുപറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാനപരമായ പരിഹാരത്തിനായി റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുതിൻ, ഡൊണാൾഡ് ട്രംപ് എന്നിവരുൾപ്പെടെ നിരവധി ലോകനേതാക്കളുമായി ചർച്ചകൾ നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലും ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയുടെ തുടർച്ചയായ നാവിക നീക്കങ്ങളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ഫെബ്രുവരി 28 ന് യുദ്ധം ആരംഭിച്ചതിനും ഇറാൻ ഉപരോധത്തിനും ശേഷം നിരവധി ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നുപോയതായും രാജ്നാഥ് സിങ് പറഞ്ഞു.
“ഇന്ത്യ എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന് നിങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ, ഹോർമുസ് കടലിടുക്കിൽ ഒരു രാജ്യത്തിൻ്റെയും കപ്പലിന് കടന്നുപോകാൻ കഴിഞ്ഞില്ല. ആരുടെയെങ്കിലും 7-8 കപ്പലുകൾ കടത്തിവിട്ടെങ്കിൽ അത് ഇന്ത്യയുടേതായിരുന്നു… യുഎസ് ഇന്ത്യയെ ശത്രുവായി കാണുന്നില്ല, ഇറാനും ഇന്ത്യയെ ശത്രുവായി കാണുന്നില്ല. ഇന്ത്യയുടേത് വളരെ സന്തുലിതമായ സമീപനമാണ്,” അദ്ദേഹം പറഞ്ഞു.



