ജെയിംസ് കൂടൽ

ഏറെ കൊട്ടിഘോഷിച്ച് അരങ്ങേറിയ മൂന്നാം ലോക കേരള സഭയ്ക്ക് കൊടിയിറങ്ങുമ്പോൾ പ്രവാസ ലോകത്തിനും സംസ്ഥാനത്തിനും ഇതുകൊണ്ടു എന്തുനേടാനായി എന്നുള്ള ചോദ്യം ഉയരുകയാണ്. 2018ലും 20ലും നടന്ന ലോക കേരള സഭയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന പ്രവാസികൾ ഉന്നയിച്ച ആവശ്യങ്ങൾക്കൊന്നും പരിഹാരം ഉണ്ടാകാതെ പോയതും നിർദേശങ്ങൾ അവഗണിക്കപ്പെട്ടതും ഇത്തവണ തുടക്കത്തിലെ കല്ലുകടിയായി. കൊവിഡ് മഹാമാരിക്ക് ശേഷം നടക്കുന്ന ലോക കേരള സഭയിൽ പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് സർക്കാരിന് വ്യക്തമായ ഉത്തരം നൽകാനായിട്ടില്ല. അതുകൊണ്ടുതന്നെ പതിവിന് വിപരീതമായി ഇത്തവണ ചോദ്യശരങ്ങളും ഉയർന്നുവന്നു. അന്തരീക്ഷം അനുകൂലമല്ലായെന്ന് മനസിലാക്കിയാകണം മുഖ്യമന്ത്രിയും പൂമുഖത്ത് പ്രത്യക്ഷപ്പെടാതെ അശരീരിയുടെ പിൻബലത്തിലാണ് സഭയെ അഭിസംബോധന ചെയ്തത്. ലോകകേരള സഭയിലും പ്രതിപക്ഷത്തെ വിമർശിക്കാൻ ഭരണപക്ഷം മറന്നില്ല.

കോൺഗ്രസ് പ്രവർത്തകരെ തെരുവിൽ നേരിടുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സഭ ബഹിഷ്ക്കരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നതാണ്. എന്നാൽ ഇതിനെ പ്രവാസികളോടുള്ള എതിർപ്പായി ചിത്രീകരിച്ച് രാഷ്ട്രീയ നേട്ടമാക്കാനാണ് എൽ.ഡി.എഫ് ശ്രമിച്ചത്.
62 രാജ്യങ്ങളിലും രാജ്യത്തെ 21സംസ്ഥാനങ്ങളിലും നിന്നായി 296 പ്രതിനിധികൾ മൂന്നുദിവസമായി നടന്ന സഭയിൽ പങ്കെടുത്തു. പതിനൊന്ന് പ്രമേയങ്ങളും പ്രവാസി സമീപന രേഖയും അംഗീകരിച്ചു. 237 പ്രതിനിധികൾ മേഖലാചർച്ചകളിലും 234പേർ വിഷയാധിഷ്ഠിത ചർച്ചകളിലും 115 പേർ പൊതുചർച്ചയിലും പങ്കെടുത്തു. 316 നിർദ്ദേശങ്ങൾ ഉന്നയിക്കപ്പെട്ടു. എന്നാൽ വരും നാളുകളിൽ പ്രവാസലോകത്തിന് ഇത് എത്തരത്തിൽ ഉപകാരപ്പെടുമെന്ന കാര്യത്തിൽ ആശങ്കയേറെയാണ്.
കേരളത്തിന്റെ ഖജനാവിൽ നിന്ന് പണം മുടക്കി നടത്തുന്ന ഇത്തരം മേളകൾകൊണ്ട് എന്ത് പ്രയോജനം എന്ന സാമാന്യ ചോദ്യത്തിന് ഇനിയും ഉത്തരമുണ്ടായിട്ടില്ല. അതിഥികളായെത്തിയ പ്രവാസികളും ഏറെ പണം മുടക്കിയും വിലപ്പെട്ട സമയം ചെലവിട്ടുമാണ് സഭയിൽ പങ്കെടുത്തത്. എന്നാൽ അവരുടെ പ്രയ്നത്തിന് എന്തുഫലം ലഭ്യമാകുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമുണ്ടായില്ല. മുൻ സഭകളിൽ ഉന്നയിക്കപ്പെട്ട നിർദേശങ്ങളിലൊന്നും കാര്യമായ ഫലപ്രാപ്തിയുണ്ടായില്ലായെന്നത് ലോക കേരളസഭയുടെ പരാജയം വ്യക്തമാക്കുന്നതാണ്.
ഇനിയെങ്കിലും ലോക കേരളസഭ പ്രഹസന സഭയാകാതിരിക്കട്ടെ. കഴിഞ്ഞ കേരള സഭകളിലായി 261 നിർദേശങ്ങളാണ് മുന്നോട്ടുവച്ചത്, ഇതിൽ ഒരെണ്ണം പോലും യാഥാർത്ഥ്യമായില്ലായെന്നത് വ്യക്തമായ പരാജയത്തിന്റെ തെളിവാണ്. ചോദ്യങ്ങൾക്ക് മുന്നിൽ നിന്ന് രക്ഷപ്പെടാൻ കൊവിഡിനെ പഴിചാരി നോർക്ക വൈസ് ചെയർമാൻ ഉൾപ്പടെ ശ്രമിക്കുന്നതും നാം കണ്ടു. എടുത്തുപറയാൻ പ്രവർത്തനങ്ങളും നേട്ടങ്ങളും ഇല്ലാതെ നിയമസഭാ സ്പീക്കറും വ്യവസായ മന്ത്രിയും വിയർത്തതും പ്രവാസലോകം കണ്ടറിഞ്ഞു. പ്രവാസി പെൻഷനും എയർ കേരളയും മുൻ വർഷങ്ങളിൽ പ്രവാസികളുടെ ജനകീയ വിഷയമായി അവതരിപ്പിച്ചെങ്കിൽ, ഇത്തവണ ഇൗ കാര്യത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ലായെന്ന് സഭയിലെ മറുപടികൾ വ്യക്തമാക്കി. സഭ ബിസിനസ് മീറ്റായി വഴിമാറിയെന്നും ഒരു കൂട്ടം വ്യവസായ പ്രമുഖരുടെ മീറ്റായി മാറിയെന്നും ആരോപണങ്ങൾ ഉണ്ടായി.ഇത്തരം വിവാദങ്ങൾ ഉണ്ടായത് സാധാരണ വിഭാഗത്തെ മറന്നത് കൊണ്ടാണെന്ന് വ്യക്തം.
പ്രവാസ ലോകത്ത് മരണപ്പെട്ട പിതാവിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടി ഓപ്പൺ ഫോറത്തിലെത്തിയ ചെറുപ്പക്കാരൻ്റെ കണ്ണീരിനും സാക്ഷിയായി.നോർക്കയും പ്രവാസികാര്യ വകുപ്പും ഉണ്ടായിട്ടും ഒരു വ്യവസായിയ്ക്ക് സഹായിക്കേണ്ടി വന്നത് നിർഭാഗ്യം എന്നല്ലാതെ എന്തു പറയാൻ. മോൺസൺ കേസിലെ വിവാദ നായിക അനിത പുല്ലയിൽ എങ്ങനെ ആ വേദിയിലെത്തി എന്നതും ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്.
കൊവിഡ് കാലത്ത് 17 ലക്ഷം പ്രവാസികളാണ് കേരളത്തിൽ മടങ്ങിയെത്തിയത്. ഇതിൽ 12 ലക്ഷംപേർ ഇപ്പോഴും ജോലിയില്ലാതെ വലയുകയാണ്. ഇങ്ങനെയുള്ളവരുടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കാതെയാണ് ലോക കേരള സഭയുടെ മൂന്നാം സമ്മേളനം പിരിയുന്നത്. സാധാരണക്കാരന്റെ പ്രശ്നം ചർച്ചചെയ്യാതെ ഇത്തരത്തിൽ സമാന്തര നിയമസഭ കൂടുന്നത് അതുകൊണ്ടുതന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നതും.