Friday, May 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഒഡേസയിലെ ഹാരി പോട്ടർ കോട്ടയും തകര്‍ത്ത് റഷ്യ; വീഡിയോ വൈറല്‍

ഒഡേസയിലെ ഹാരി പോട്ടർ കോട്ടയും തകര്‍ത്ത് റഷ്യ; വീഡിയോ വൈറല്‍

2022 ഫെബ്രുവരി 24 നാണ് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ യുക്രൈനിലേക്ക് ‘പ്രത്യേക സൈനിക നടപടി’ (special military operation) ആരംഭിക്കുന്നത്. രണ്ട് വര്‍ഷവും രണ്ട് മാസവും പിന്നിടുമ്പോഴും യുക്രൈനിന്‍റെ ആകാശത്ത് നിന്ന് റഷ്യന്‍ മിസൈലുകള്‍ ഒഴിയുന്നില്ല. ഒപ്പം റഷ്യയുടെ വിവിധ പ്രദേശങ്ങളിലെ എണ്ണ സംഭരണ ശാലകളിലെ തീയും അണഞ്ഞിട്ടില്ല. ഏറ്റവും ഒടുവിലായി ‘ഹാരി പോട്ടർ കാസി’ൽ (Harry Potter castle) എന്ന് അറിയപ്പെട്ടുന്ന ‘കിവലോവ് മാന്‍ഷനില്‍'(Kivalov mansion) നിന്നും തീ ഉയരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. റഷ്യയുടെ ഒരു മിസൈല്‍ പതിച്ചതായിരുന്നു കാരണം. മിസൈലിന്‍റെ പെട്ടിയ ഭാഗങ്ങള്‍ ഒന്നര കിലോമീറ്ററോളം ചിതറിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഹാരി പോട്ടർ കോട്ട അക്രമിക്കപ്പെട്ടതിന്‍റെ വീഡിയോ ബിബിസി സാമൂഹിക മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചപ്പോള്‍ ലോകമെമ്പാടു നിന്നും യുദ്ധത്തിനെതിരെ കുറിപ്പുകളെഴുതാന്‍ നിരവധി പേര്‍ ഒത്തു ചേര്‍ന്നു. ‘രണ്ടാം ലോകമഹായുദ്ധ സമയത്ത്, നിരവധി ചരിത്രപരമായ കെട്ടിടങ്ങൾ ബോംബാക്രമണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. എന്നാല്‍ തങ്ങളുടേതല്ലാത്ത ചരിത്രത്തില്‍ റഷ്യയ്ക്ക് താത്പര്യമില്ല.’ ഒരു കാഴ്ചക്കാരനെഴുതി.  ‘എന്ത് തന്ത്രപരമായ നേട്ടമാണ് ഒരു കോട്ട തകര്‍ത്തത് കൊണ്ട് ലഭിക്കുന്നത്. എന്താണ് അടുത്തത് ഡിസ്നിലാന്‍റ്?’  മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. ചിലർ ‘റഷ്യ നീണാള്‍ വാഴട്ടെ’ എന്ന് കുറിച്ചു. മറ്റ് ചിലര്‍ യുദ്ധത്തിനുള്ള പണമൊഴുക്ക് തടയാനും അതുവഴി യുദ്ധം അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു. ചിലര്‍ യുക്രൈന്‍റെ വിജയത്തിനായി പ്രാര്‍ത്ഥിച്ചു. രാഷ്ട്രീയ ചൂതാട്ടത്തില്‍ മരിച്ച് വീഴുന്ന സാധാരണക്കാരെ ഓര്‍ത്ത് ചിലര്‍ വിലപിച്ചു. ഒറ്റ ദിവസം കൊണ്ട് വീഡിയോ ഇരുപത്തിരണ്ടായിരം പേരാണ് ലൈക്ക് ചെയ്തത്. 

ആക്രമണത്തില്‍ അഞ്ച് പേർ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേറ്റു. 20 ഓളം റെസിഡൻഷ്യൽ കെട്ടിടങ്ങൾക്കും പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ രണ്ട് കുട്ടികളും ഒരാൾ ഗർഭിണിയുമാണെന്ന് യുക്രൈന്‍ പ്രോസിക്യൂട്ടർ ജനറൽ ആൻഡ്രി കോസ്റ്റിൻ പറഞ്ഞു.

കോട്ടയിലെ താമസക്കാരനായ  മുൻ എംപി സെർഹി കിവലോവിനും പരിക്കേറ്റു. ഇസ്‌കന്ദർ ബാലിസ്റ്റിക് മിസൈലും ക്ലസ്റ്റർ യുദ്ധോപകരണങ്ങളും റഷ്യ ഉപയോഗിച്ചതായി യുക്രൈന്‍ ആരോപിച്ചു. യുദ്ധോപകരണങ്ങളുടെ ഉപയോഗത്തെ അടിസ്ഥാനമാക്കിയ അന്താരാഷ്ട്രാ നിയമപ്രകാരം ക്ലസ്റ്റർ യുദ്ധോപകരണങ്ങളുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ യുദ്ധത്തിലുടനീളം റഷ്യ മാരകമായ പല ആയുധങ്ങളും ഉപയോഗിക്കുന്നതായി യുക്രൈന്‍ ആരോപിച്ചിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments