പി.പി ചെറിയാൻ
ഫ്ലോറിഡ: ഫ്ലോറിഡയിൽ അക്രമിയുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ട് ഡെപ്യൂട്ടി ഷെറിഫുകൾക്ക് വെടിയേറ്റു. വ്യാഴാഴ്ച റസ്കിനിലെ വെസ്റ്റ് ഷെൽ പോയിന്റ് റോഡിലായിരുന്നു സംഭവം.
മുൻ കാമുകിയെ ബന്ദിയാക്കിയെന്ന പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയപ്പോഴാണ് അക്രമി ഡെപ്യൂട്ടിമാർക്ക് നേരെ വെടിയുതിർത്തത്. മുഖത്തും കഴുത്തിലുമായി വെടിയേറ്റ രണ്ട് ഡെപ്യൂട്ടിമാരെയും ഉടൻ തന്നെ ഹെലികോപ്റ്റർ മാർഗം ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖം പ്രാപിച്ചുവരികയാണെന്ന് ഷെറിഫ് അറിയിച്ചു.
മുപ്പത്തിനാലുകാരനായ ക്രിസ് ഡിമുക്കോവ്സ്കി ആണ് അക്രമി. ഇയാൾ സ്ഥലത്തുണ്ടായിരുന്ന മൂന്നാമതൊരു ഡെപ്യൂട്ടി തിരിച്ചു നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ഇയാൾ നേരത്തെയും ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് അധികൃതർ വ്യക്തമാക്കി.
അക്രമി അവിടെവെച്ച് തന്നെ കൊല്ലപ്പെട്ടതിനാൽ പൊതുജനങ്ങൾക്ക് നിലവിൽ ഭീഷണിയില്ലെന്ന് ഹിൽസ്‌ബറോ കൗണ്ടി ഷെറിഫ് ചാഡ് ക്രോണിസ്റ്റർ അറിയിച്ചു.
തങ്ങളുടെ ഉദ്യോഗസ്ഥരെ അക്രമി പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നും, ഭാഗ്യവശാൽ ഇരുവരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചുവെന്നും ഷെറിഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.