കൊല്‍ക്കത്ത: ബംഗാളിലെ ദുര്‍ഗാപുരില്‍ സ്വകാര്യ മെഡിക്കൽ കോളജിലെ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. പ്രദേശവാസികളായ അപു ബൗരി (21), ഫിര്‍ദൗസ് ഷേഖ് (23), ഷേഖ് റിയാജുദ്ദീന്‍ (31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കുപുറമേ ഷേഖ് സോഫിഖുല്‍ എന്നയാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെയെല്ലാം ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
വിദ്യാര്‍ഥിനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തും പൊലീസിന്റെ നിരീക്ഷണത്തിലാണ്. സംഭവത്തിൽ ഇയാളുടെ പങ്ക് അന്വേഷിക്കണമെന്ന് വിദ്യാര്‍ഥിനിയുടെ പിതാവ് ആവശ്യപ്പെട്ടിരുന്നു. സുഹൃത്തിന്റെ നിർബന്ധത്താലാണ് പെൺകുട്ടി ക്യാംപസിൽ നിന്ന് പുറത്തിറങ്ങിയതെന്നും ഇയാളെ ചോദ്യം ചെയ്യണമെന്നും ദേശീയ വനിതാ കമ്മിഷനംഗം അര്‍ച്ചന മജുംദാര്‍ പറഞ്ഞു.
ഒഡീഷയിൽ നിന്നുള്ള രണ്ടാം വർഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് വെള്ളിയാഴ്ച രാത്രി കൂട്ടബലാത്സംഗത്തിനിരയായത്. സുഹൃത്തിനൊപ്പം പുറത്തുപോയപ്പോൾ, കോളജിന്റെ ഗേറ്റിനു സമീപം അജ്ഞാതർ ഇരുവരെയും തടഞ്ഞുനിർത്തുകയായിരുന്നു. യുവതിയെ ബലം പ്രയോഗിച്ച് സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്.



