ആലപ്പുഴ: തുറവൂർ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ രക്ഷാപ്രവർത്തനത്തിനായി പോയ ഫയർ ഫോഴ്‌സിന്റെ വാഹനത്തിന് വഴി മുടക്കി സഞ്ചരിച്ച കാർ ഓടിച്ചിരുന്നയാളുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. ആറ് മാസത്തേക്കാണ് സസ്‌പെൻഷൻ. ലൈസൻസ് സസ്‌പെൻഷന് പുറമെ കുത്തിയത്തോട് സ്വദേശിയായ വാഹന ഉടമയോട് അഞ്ച് ദിവസം മലപ്പുറം എടപ്പാളിൽ എംവിഡി നടത്തുന്ന പരിശീലന ക്ലാസിൽ പങ്കെടുക്കാനും നിർദേശിച്ചിട്ടുണ്ട്.
അതേസമയം, പനി കൂടിയ തന്റെ മകനുമായി ആശുപത്രിയിലേക്കുള്ള യാത്രയിലായിരുന്നുവെന്നും, ആ ടെൻഷനിൽ വാഹനമോടിച്ചിരുന്നതിനാൽ തന്നെ പിന്നിൽ നിന്നുള്ള വാഹനത്തിനെ ശ്രദ്ധിക്കാൻ സാധിച്ചില്ലെന്നുമാണ് വാഹന ഉടമ നൽകിയിരിക്കുന്ന വിശദീകരണം. ഈ വിശദീകരണം എംവിഡി ഉദ്യോഗസ്ഥർ മുഖവിലയ്ക്ക് എടുത്തിട്ടുണ്ടെന്നാണ് വിവരം. എന്നാൽ, ഈ ശ്രദ്ധക്കുറവിന്റെ തീവ്രത കണക്കിലെടുത്താണ് ഈ ശിക്ഷ നൽകിയിരിക്കുന്നത്.
തുറവൂരിലെ താലുക്ക് ആശുപത്രിയിൽ വലിയ തീപ്പിടിത്തമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഇതിലെ രക്ഷാപ്രവർത്തനത്തിനായി പോകുകയായിരുന്ന വാഹനത്തിനാണ് ഇപ്പോൾ നടപടി എടുത്തിട്ടുള്ള വ്യക്തിയുടെ വാഹനം മാർഗതടസ്സമുണ്ടാക്കിയത്. തുറവൂർ താലൂക്ക് ആശുപത്രിയിലെ തീയണയ്ക്കാനായി പോയ അഗ്‌നിരക്ഷാസേനയുടെ ആലപ്പുഴ യൂണിറ്റിന്റെ വാഹനത്തിനാണ് കാർ യാത്രക്കാരൻ മാർഗതടസം സൃഷ്ടിച്ചത്. ഇതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് തുറവൂർ താലൂക്കാശുപത്രിയിൽ മരുന്ന് സൂക്ഷിച്ച കെട്ടിടത്തിൽ വൻ തീപ്പിടിത്തമുണ്ടായത്. ഈ വിവരമറിഞ്ഞാണ് ആലപ്പുഴയിൽനിന്നുള്ള അഗ്‌നിരക്ഷാസേന പുറപ്പെട്ടത്. എന്നാൽ, യാത്രയ്ക്കിടെ ഒരു കാർ അഗ്‌നിരക്ഷാസേനാ വാഹനത്തിന്റെ വഴിമുടക്കുകയായിരുന്നു. കെഎൽ 32 വി. 7934 എന്ന നമ്പറിലുള്ള കാറാണ് ഏറെദൂരം അഗ്‌നിരക്ഷാസേന വാഹനത്തിന് വഴിനൽകാതെ സഞ്ചരിച്ചത്. സൈറൺ മുഴക്കിയിട്ടും നിരന്തരം ഹോണടിച്ചിട്ടും കാർ വഴിനൽകിയില്ല. ഒടുവിൽ അല്പസമയം കഴിഞ്ഞാണ് അഗ്‌നിരക്ഷാസേനയ്ക്ക് കാറിനെ മറികടന്ന് മുന്നോട്ടുപോകാനായത്.



