തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വൈകീട്ട് ആറ് മണിവരെയാണ് പ്രചാരണത്തിനുള്ള സമയം. എല്ലാ രാഷ്ട്രീയ പാർട്ടികളും ഡോർ ടു ഡോർ കാമ്പയിനിലും വാഹനപ്രചാരണങ്ങളിലും സജീവമാണ്. തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് വൈകിട്ട് മൂന്ന് മണി മുതൽ പ്രചാരണം തുടങ്ങും
തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ചെന്നെയിൽ പര്യടനം നടത്തും. രാവിലെ 10 മുതൽ 12 വരെ സോളിങ്കനല്ലൂരിലും ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്ന് മണിവരെ സെയ്താപേട്ടിലുമാണ് റോഡ് ഷോ. പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമി സേലത്തും എടപ്പാടിയിലും പ്രചാരണം നടത്തും. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ,കനിമൊഴി എംപി എന്നിവരും ചെന്നൈയിലെ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിനിറങ്ങും. ഇന്ന് വൈകിട്ട് ആറ് മണിയ്ക്ക് ശേഷം സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 23നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്.



